കൊച്ചി; വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികളുൾപ്പെടെയാണ് കോടതി പരിഗണിക്കുന്നത്. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പിലാക്കിയില്ലെന്നാരോപിച്ചാണ് ഹർജികൾ.ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് നിർദേശിച്ചിരുന്നു.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്,ഹോവെ എൻജിനീയറിംഗ് പ്രൊജക്ടസ് എന്നീ കമ്പനികളാണ് ഹർജി നൽകിയത്.കരാർ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ടവർക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പായില്ല.
പദ്ധതിക്ക് തടസ്സമുണ്ടാക്കാതെയും പദ്ധതി മേഖലയിലേക്കു അതിക്രമിച്ചു കടക്കാൻ അനുവദിക്കാതെയും പ്രതിഷേധം സമാധാനപരമായി തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.എന്നാൽ ഈ ഉത്തരവ് സർക്കാരും പോലീസും പാലിച്ചില്ലെന്നാരോപിച്ചാണ് അദാനി കോടതി അലക്ഷ്യ ഹർജി നൽകിയത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയും സമരം നയിക്കുന്ന വൈദികർക്കെതിരെയും നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Comments