കാബൂൾ: താലിബാൻ ഭരണത്തിന് പിന്നാലെ വീണ്ടും കൂപ്പുകുത്തി അഫ്ഗാനിസ്ഥാനിലെ സമ്പദ് വ്യവസ്ഥ.കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുമ്പോഴും ജനങ്ങൾ ഭരണത്തിൽ സന്തുഷ്ടരാണെന്നാണ് താലിബാന്റെ അവകാശവാദം.
യുഎൻ ഡെവലപ്പ്മെന്റ് പ്രോഗ്രാം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കണക്കനുസരിച്ച് താലിബാൻ ഭരണത്തിന് ശേഷം അഫ്ഗാൻ സമ്പദ് വ്യവസ്ഥയിൽ ഏകദേശം 5 ബില്യൺ യുഎസ് ഡോളറിന്റെ കുറവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം ഇതിന് മുൻപ് കേവലം 20 ബില്യൺ ഡോളർ മാത്രമായിരുന്നു എന്ന കണക്ക് കൂടി ചേർത്ത് വായിക്കുമ്പോഴാണ് അഫ്ഗാനിസ്ഥാന്റെ ദുരവസ്ഥ വ്യക്തമാകുക. 25 ശതമാനത്തോളമാണ് ജിഡിപിയിൽ വന്ന കുറവ്.
യുഎൻഡിപി കണക്കുകൾ അനുസരിച്ച് സ്ത്രീകളെ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുന്നത് 1 ബില്യൺ ഡോളർ വരെ വരുമാനനഷ്ടമുണ്ടാക്കും. രാജ്യത്തിന്റെ ജിഡിപിയുടെ 5 ശതമാനത്തോളം വരും ഇത്.
സമ്പദ് വ്യവസ്ഥ മാത്രമല്ല അഫ്ഗാനിസ്ഥാനിൽ തകിടം മറിഞ്ഞതെന്ന് യുഎൻ മിഷൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. താലിബാൻ പിടിച്ചടക്കിയതിന് ശേഷമുള്ള പത്ത് മാസങ്ങളിൽ രാജ്യത്ത് വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നത്. നിത്യച്ചിലവിന് പോലും വകയില്ലാതെ നിരവധി പേരാണ് രാജ്യത്ത് പട്ടിണിയിൽ കഴിയുന്നത്. അഭ്യസ്തവിദ്യരായ സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നതും ഷിയ മുസ്ലീങ്ങൾക്ക് നേരെയുണ്ടാകുന്ന നിരന്തര ആക്രമണങ്ങളും യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
Comments