പാലക്കാട്: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെതിരെ നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്. വടക്കഞ്ചേരി പോലീസ് ആണ് കൂടുതൽ വകുപ്പുകൾ ചേർത്ത് കേസ് എടുത്തത്. ജോമോന്റെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
നേരത്തെ മനപ്പൂർവ്വമല്ലാത്ത നരഹത്യയുൾപ്പെടെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നത്. എന്നാൽ ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാൾക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം ജോമോനേയും കൊണ്ട് തെളിവെടുപ്പ് നടത്തും.
ഇതിനിടെ ജോമോന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി കാക്കനാടുള്ള ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവ സമയം ജോമോൻ മദ്യപിച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുന്നതിനായാണ് സാമ്പിളുകൾ അയച്ചത്. ആലത്തൂർ താലൂക്ക് ആശുപത്രിയിലാണ് ജോമോന്റെ സാമ്പിളുകൾ പോലീസ് സംഘം എടുത്തത്. ഇയാളുടെ വൈദ്യപരിശോധന ഇന്നലെ വൈകീട്ട് തന്നെ പൂർത്തിയായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പോരുകയാണ്. വാഹനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ എടുക്കേണ്ടതുണ്ട്. വാഹന ഉടമയുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസിനോട് ഉൾപ്പെടെ കള്ളം പറഞ്ഞതും, ജോമോന്റെ മുൻകാല പശ്ചാത്തലവും പരിശോധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ ജോമോൻ നിയമ ലംഘനം നടത്തിയോ എന്നത് സംബന്ധിച്ച വിവരങ്ങളും പോലീസ് തേടുന്നുണ്ട്.
Comments