ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ അനധികൃതമായി മസർ നിർമ്മിച്ചതായി പരാതി. സംഭവത്തിൽ സ്കൂളിലെ പ്രിൻസിപ്പാൾ ഷൈന ഫിർദോസിനെ സസ്പെൻഡ് ചെയ്തു. വിധിഷ ജില്ലയിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം.
ദേശീയ ബാലവാകാശ കമ്മീഷൻ ചെയർ പേഴ്സൺ പ്രിയാങ്ക് കനൂൻഗോയ്ക്കാണ് സ്കൂൾ കോമ്പോണ്ടിൽ മസർ നിർമ്മിച്ചതായി പരാതി ലഭിച്ചത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സ്കൂളിലെ അദ്ധ്യാപകർ കുട്ടികളെ മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതായി കണ്ടെത്തി. ഇതേ തുടർന്നായിരുന്നു കമ്മീഷന്റെ നിർദ്ദേശ പ്രകാരം പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് കോമ്പൗണ്ടിൽ മസർ നിർമ്മിച്ചതെന്നാണ് ബാലാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിന് പുറമേ ഇസ്ലാമിക വിശ്വാസങ്ങൾ ആചരിക്കാൻ അദ്ധ്യാപകർ കുട്ടികളെ നിർബന്ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവർത്തി ദിനങ്ങളിൽ ദേശീയ ഗാനം ആലപിക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ഇത് ലംഘിച്ച് ഓഗസ്റ്റ് 15നും, റിപ്പബ്ലിക് ദിനത്തിലും മാത്രമാണ് സ്കൂളിൽ ദേശീയ ഗാനം ആലപിക്കുന്നത് എന്നാണ് കണ്ടെത്തൽ. അദ്ധ്യാപകരും പ്രിൻസിപ്പാളും ചേർന്ന് എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാർത്ഥികളെക്കൊണ്ട് നമാസ് നടത്തിച്ചതായും ആക്ഷേപം ഉണ്ട്.
Comments