ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഹിന്ദു വിശ്വാസികളെ ആക്രമിച്ച മതതീവ്രവാദിക്കെതിരെ കർശന നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. കയ്യേറ്റ ഭൂമിയിലെ മതതീവ്രവാദിയുടെ വീട് പൊളിച്ച് നീക്കി. കേസിലെ ഒന്നാം പ്രതിയായ സൽമാൻ ഖാന്റെ വീടാണ് പൊളിച്ച് നീക്കിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൽമാൻ ഖാന്റെ നേതൃത്വത്തിലുള്ള മതമൗലികവാദികളുടെ സംഘം ആക്രമണം നടത്തിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ദുർഗാ പൂജ പന്തൽ അടിച്ച് തകർക്കുകയായിരുന്നു. തടയാൻ ശ്രമിച്ചവരെയും ഇവർ മർദ്ദിച്ചു. സംഭവത്തിൽ ഇവർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സർക്കാർ സൽമാൻ ഖാന്റെ വീട് പൊളിച്ച് നീക്കിയത്.
സംഭവത്തിന് പിന്നാലെ ഇയാളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ വീട് സ്ഥിതിചെയ്യുന്നത് കയ്യേറ്റ ഭൂമിയിൽ ആണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് പൊളിച്ച് നീക്കുകയായിരുന്നു. സുർജാനി ഗ്രാമത്തിലാണ് സൽമാൻ ഖാന്റെ വീട്.
Comments