ഇസ്ലാമാബാദ്: വിദേശ പണം സ്വീകരിച്ച കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹരീക് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പാർട്ടി നേതാക്കളായ താരിഖ് ഷാഫി, ഹമീദ് സമാൻ, സെയ്ഫ് നിയസി തുടങ്ങിയ നേതാക്കൾ അറസ്റ്റിലായതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്.
ഇമ്രാനെതിരെയുള്ള അറസ്റ്റ് വൈകിപ്പിച്ചു കൂടാ എന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രി റാണ സനാഉല്ല ഉത്തരവിട്ടതായി മാദ്ധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് സർക്കാരിനെതിരെ നടത്താനിരുന്ന ലോംഗ് മാർച്ചിന്റെ പ്രഖ്യാപനത്തിന് ശേഷം ഇമ്രാനെ വീട്ടു തടങ്കലിൽ ആക്കാൻ പോലീസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഡോൺ പത്രം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
നിയമം ലംഘിച്ച് വിദേശ പണം ശേഖരിക്കുന്നതിനായി അനധികൃതമായി വെബ്സൈറ്റ് ഉൾപ്പെടെ നിർമ്മിച്ചു എന്ന കുറ്റത്തിന് പി.ടി.പി നേതാവ് ഫൈസുള്ള നിയാസിനെതിരെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കേസെടുത്തത് രാജ്യത്ത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. താരിഖ് ഷാഫി, ഹമീദ് സമാൻ, സെയ്ഫ് നിയസി തുടങ്ങിയ നേതാക്കളുടെ അറസ്റ്റിന് ശേഷം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇമ്രാനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. അതേസമയം പി.ടി.പി നടത്തിയ മാർച്ചിന് ശേഷം സർക്കാർ ഏറെ പരിഭ്രാന്തിയിലാണെന്ന് ചൗധരി ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തു.
പാർട്ടി നേതാക്കളെ തടങ്കലിൽ വെയ്ക്കാനുള്ള കാരണങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പത്രസമ്മേളനം നടത്തി വ്യക്തമാക്കി. ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട കേസിൽ നേതാക്കൾ ഇതുവരെ എഫ്ഐഎയ്ക്ക് മുമ്പാകെ ഹാജരായിട്ടില്ല. ഇതിനിടെയാണ് ഇമ്രാൻ ഖാൻ ഹഖീഖി ആസാദി മാർച്ചിന് തയ്യാറെടുക്കാൻ പാർട്ടി അണികളോട് നിർദ്ദേശിച്ചത്. എന്നാൽ മാർച്ച് നടത്തിയാൽ സൈന്യത്തെ വിന്യസിപ്പിച്ച് നേരിടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments