പാലക്കാട്: വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗവും അശ്രദ്ധയും. പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് ദൃക്സാക്ഷി മൊഴികളും മറ്റ് തെളിവുകളും വസ്തുതയാണെന്ന് വ്യക്തമാക്കുന്ന കണ്ടെത്തൽ ഉള്ളത്. അന്വേഷണ റിപ്പോർട്ട് ഉടൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും.
അമിത വേഗതയിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസ് യാത്രക്കാരനെ കയറ്റാനായി പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണം എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഉടമ ജോമോന്റെ വാദം. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് ആർടിഒയുടെ അന്വേഷണ റിപ്പോർട്ട്. അമിത വേഗതയിൽ പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് മുൻപിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസ് വേഗം കുറച്ചപ്പോൾ നിയന്ത്രിക്കാനായില്ല. ഇതാണ് അപകടത്തിൽ കലാശിച്ചത്. അമിത വേഗതയിൽ അല്ല കെഎസ്ആർടിസി സഞ്ചരിച്ചിരുന്നത്. അപകട സമയം ടൂറിസ്റ്റ് ബസിന്റെ സ്പീഡ് ഗവർണർ പ്രവർത്തനരഹിതമായിരുന്നു. ബസ് നഗ്നമായ നിയമ ലംഘനമാണ് നടത്തിയത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം അപകടത്തിൽപ്പെട്ട് ബസിലെ ജീവനക്കാരുടെയും യാത്രികരുടെയും മൊഴിയെടുക്കാനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു. സംഭവ സ്ഥലത്തു നിന്നും മറ്റുള്ളവരുടെ സഹായത്തോടെയാണ് ജോമോൻ കടന്നു കളഞ്ഞത്. ഇവരെയും ചോദ്യം ചെയ്യും. സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജോമോൻ റിമാൻഡിലാണ്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ വൻ അപകടം ഉണ്ടായത്. ഊട്ടിയിലേക്ക് വിദ്യാർത്ഥികളുമായി പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. ഇതിനിടെ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. മരിച്ചവരിൽ നാല് പേർ വിദ്യാർത്ഥികളാണ്. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടമായി.
Comments