ഇസ്ലാമാബാദ് : പ്രശസ്ത പാക് ഗായകൻ അബ്ദുള്ള ഖുറേഷി സംഗീതം ഉപേക്ഷിച്ചു. താൻ പൂർണമായും അളളാഹുവിലേക്ക് കടക്കുകയാണെന്നും അതിനാൽ ഇനിയും സംഗീതജ്ഞനായി തുടരാനാകില്ലെന്നും ഖുറേഷി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
താൻ ആരാണെന്ന് സ്വയം തിരിച്ചറിയാൻ ഇത്രയുംസമയം വേണ്ടിവന്നുവെന്ന് ഖുറേഷി പറഞ്ഞു. സംഗീതം സൃഷ്ടിക്കാനും, ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ അത് അവതരിപ്പിക്കാനും, അഭിനന്ദിക്കപ്പെടാനും, വിവാദങ്ങൾ നേരിടാനും, തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാനും, എപ്പോഴും പോസിറ്റീവായിരിക്കാനും, നല്ല സുഹൃത്തുക്കളെ ഉണ്ടാക്കാനും, ആരാധകരുമായി പ്രവർത്തിക്കാനും, ഇത്രയും നാൾ കൊണ്ട് സാധിച്ചു. നിരവധി കാര്യങ്ങൾ പഠിക്കുകയും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ തന്റെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം ഇതിനേക്കാളെല്ലാം വലുതാണെന്നും ഇപ്പോൾ മനസിലായെന്ന് ഖുറേഷി പറഞ്ഞു.
ഈ തീരുമാനത്തിൽ താൻ സംതൃപ്തനാണ്. യഥാർത്ഥ സത്യം കണ്ടെത്താനുളള യാത്രയിലാണ് ഇപ്പോൾ. ഈ പുതിയ യാത്ര എളുപ്പമാക്കാൻ അളളാഹുവിനോട് പ്രാർത്ഥിക്കുന്നു. ഇനി താൻ മുസ്ലീം പ്രചാരണങ്ങൾ മാത്രമേ നടത്തൂ എന്നും ഖുറേഷി വ്യക്തമാക്കി.
ഗായകൻ അബ്ദുളള ഖുറേഷി സംഗീതം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, പാക് നടൻ ഹംസ അലി അബ്ബാസി അദ്ദേഹത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നു. ”സംഗീതം ഇസ്ലാമിൽ പൂർണ്ണമായും ഹറാമല്ല” എന്നാണ് അബ്ബാസി കുറിച്ചത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇയാൾ ഇസ്ലാം വിരുദ്ധനാണെന്നും മതം അനുശാസിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നയാളെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നുമുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
Comments