ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ തിരിച്ചയച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയതാണ് തിരിച്ചയക്കാൻ കാരണം. തുരങ്ക പാതയാക്കിയുള്ള രൂപരേഖയാണ് തിരിച്ചയച്ചത്. നേരത്തെ കരയിലൂടെയുള്ള റെയിൽ പാതയ്ക്കായിരുന്നു അനുമതി നൽകിയിരുന്നത്.
സെപ്റ്റംബറിൽ ചേർന്ന വിദഗ്ധ സമിതിയാണ് തുരങ്ക പാതയ്ക്കെതിരെ രംഗത്തുവന്നത്. തുടക്കത്തിൽ കരയിലൂടെയുള്ള റെയിൽപാതയ്ക്കാണ് അനുമതി തേടിയത്. ഭൂമി ഏറ്റെടുക്കുന്നതിലടക്കം ജനം എതിർപ്പ് അറിയിച്ചതോടെയാണ് പാത ഭൂമിക്കടിയിലൂടെയുള്ളതാക്കി മാറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിലാണ് കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
വിവിധ പരിസ്ഥിതിക പ്രശ്നങ്ങളിലും വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രാലയം രൂപരേഖ തിരിച്ചയച്ചത്. പദ്ധതി പ്രകാരം പ്രദേശം മുതൽ ബാലരാപുരം വരെ 10.7 കിലോമീറ്ററാണ് തുരങ്കപാത.
വിഴിഞ്ഞം തുറമുഖ സമരം കാരണം ഇതുവരെ നഷ്ടം 100 കോടിയെന്ന് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. സമരം തുടർന്നാൽ അടുത്ത വർഷവും തുറമുഖ നിർമാണം തീരില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
Comments