ദിസ്പൂർ: എ.ബി.വി.പി പ്രവർത്തനകാലം സ്മരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് ആർഎസ്എസ്സിന്റെ വിദ്യാർത്ഥി വിഭാഗത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുവാഹട്ടിയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി നേതാവായിരിക്കെ അസമിൽ കോൺഗ്രസിനെതിരെ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതും മർദ്ദനമേറ്റ സംഭവവും അദ്ദേഹം പറഞ്ഞു.
അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ മർദ്ദനങ്ങൾക്ക് ഇര ആയിരുന്നു എബിവിപി പ്രവർത്തകരെന്നും അമിത് ഷാ പറഞ്ഞു. പിന്നീട് അസമിൽ ബിജെപി അധികാരത്തിലേറുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 70 വർഷത്തെ കോൺഗ്രസിന്റെ ഭരണം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അക്രമങ്ങളിലേക്ക് നയിച്ചിരുന്നെന്നും എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരണമേറ്റതോടെ ഇവിടെ സമാധാനം സംജാതമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന് ശേഷം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വികസനമെത്തിയതിപ്പോഴാണെന്നും അമിത് ഷാ സൂചിപ്പിച്ചു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം സ്ഥാപിക്കലാണ് ലക്ഷ്യമെന്നും അതിന് ശേഷമാകും സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമമായ അഫ്സ്പ നീക്കം ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി. വടക്ക് കിഴക്കൻ മേഖലയിൽ പാർട്ടിയുടെ ഏറ്റവും വലിയ ഓഫീസായ അടൽ ബിഹാരി വാജ്പേയ് ഭവന്റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ ഗുവാഹട്ടിയിലെത്തിയത്. ഏകദേശം 95,000 ചതുരശ്രയടിയിലാണ് പാർട്ടി ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിധ്യത്തിലാണ് അമിത് ഷാ ഉദ്ഘാടനം നടത്തിയത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന അദ്ധ്യക്ഷൻ ഭബേഷ് കലിത, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments