ലഖ്‌നൗ: അടിസ്ഥാന സൗകര്യ വികസനത്തിൽ ഉത്തർപ്രദേശ് മുന്നേറുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എഫ്ഡിആർ (ഫുൾ ഡെപ്ത്ത് റിക്ലമേഷൻ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി കുറഞ്ഞ ചെലവിൽ കൂടുതൽ സുസ്ഥിരമായ റോഡുകൾ സർക്കാർ നിർമ്മിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശ് പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിച്ച 81-ാമത് ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ (ഐആർസി 2022) ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ 11 വരെ നീളുന്ന ഈ കൺവെൻഷനിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ദേശീയ അന്തർദേശീയ കമ്പനികളുടെ 2500 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിൽ നിതിൻ ഗഡ്കരി ഊന്നൽ നൽകുന്ന കരുത്തും ആത്മവിശ്വാസവും മാതൃകയാണെന്നും റോഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് രാജ്യം മുന്നേറിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങൾ യുപിയിൽ പ്രവർത്തിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്തെ 25 കോടി ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ അടിസ്ഥാന സൗകര്യവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ ക്രമസമാധാനപാലനത്തോടൊപ്പം ഭരണ സംവിധാനങ്ങൾ സമയബന്ധിതമായി തീരുമാനങ്ങൾ എടുത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. കൊറോണ പ്രതിസന്ധിക്ക് മുന്നിൽപോലും വികസന പ്രവർത്തനങ്ങൾ നിർത്തി വെയ്‌ക്കുകയോ തലകുനിക്കുകയോ സർക്കാർ ചെയ്തിട്ടില്ല. പകർച്ചവ്യാധിയുടെ സമയത്തും സർക്കാർ രണ്ട് പിന്നാക്ക പ്രദേശങ്ങളായ പൂർവാഞ്ചലും ബുന്ദേൽഖണ്ഡും ലോകോത്തര എക്‌സ്പ്രസ് വേകളുമായി ബന്ധിപ്പിച്ചിച്ചു എന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു.
Comments