പാലക്കാട് : വടക്കഞ്ചേരി അപകടത്തിന് കാരണക്കാരനായ ജോമോന്റെ അപകടകരമായ ഡ്രൈവിംഗ് ദൃശ്യങ്ങൾ പകർത്തിയത് പൂനയിൽ നിന്ന്. അന്വേഷണ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ കാണിച്ച് ചോദ്യം ചെയ്യവേ ജോമോൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വർഷങ്ങൾക്ക് മുൻപ് പകർത്തിയ ദൃശ്യമാണ്. ഷൂട്ട് ചെയ്യുന്ന സമയം ബസിൽ യാത്രക്കാരുണ്ടോ എന്ന കാര്യം ഓർമ്മയില്ലെന്നുമാണ് സംഭവത്തിൽ ജോമോൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എന്നാൽ ജോമോന്റെ മൊഴി ഉദ്യോഗസ്ഥർ വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വളരെ അശ്രദ്ധയോടെ അപകടകരമായി ജോമോൻ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പിയ്‌ക്കാണ് ദൃശ്യങ്ങൾ ലഭിച്ചത്. ബസിൽ വളരെ ഉച്ചത്തിൽ പാട്ട് ഇട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പാട്ടിനൊപ്പമാണ് ഡ്രൈവർ സീറ്റിന്റെ ഒരു വശത്ത് നിന്നു കൊണ്ട് ഇയാൾ ഡാൻസ് ചെയ്യുന്നത്. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് പോകുന്നത്. സംഭവത്തിൽ പ്രതിയോട് വിവരങ്ങൾ ചോദിച്ച് അറിയുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
അതേസമയം വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്. ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എൻഫോസ്മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മിഷണർക്ക് കൈമാറിയത്.
Comments