കോട്ടയം: തലയോലപറമ്പിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 105 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. മുണ്ടക്കയം, ഏറ്റുമാനൂർ സ്വദേശികളാണ് അറസ്റ്റിലായത്. പരിശോധനയ്ക്കായി പോലീസ് കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോയി. തുടർന്ന് സാഹസികമായി ഇവരെ പിന്തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.
ഇതിനിടെ മാഹിയിൽ നിന്നും 200 ലിറ്റർ മദ്യം കടത്തിയ രണ്ട് പേരെയും പോലീസ് പിടികൂടി. മാഹി സ്വദേശികളായ വൈദ്യർകുന്നിയിൽ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. ഒന്നരമാസം മുമ്പ് ചാലക്കുടിയിൽ നടന്ന വാഹന പരിശോധനക്കിടെ നിർത്താതെ പോയ ആഡംബര കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരിലെത്തിയത്. പ്രത്യേക അന്വേഷണ സംഘം മാഹിയിൽ തങ്ങി നീക്കങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു. ഒടുവിലാണ് പിടിയിലായത്.
അതേസമയം കൊച്ചിയിൽ നിന്നും 1,400 കോടിയുടെ ഹെറോയിൻ പിടികൂടിയ കേസ് എൻഐഎയും അന്വേഷിച്ചേക്കും. കേസിന്റെ വിശദാംശങ്ങൾ ദേശീയ അന്വേഷണ ഏജൻസി എൻസിബിയിൽ നിന്നും ശേഖരിച്ചു. പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പിന്റെ പങ്കാളിത്തം ഉൾപ്പെടെ വ്യക്തമായ സാഹചര്യത്തിലാണ് എൻഐഎയുടെ നീക്കം. നിലവിൽ കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എൻസിബി അറിയിച്ചു.
Comments