ന്യൂഡൽഹി: രാജ്യം കൂടുതൽ പുരോഗതി കൈവരിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെൺകുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. ചണ്ഡീഗഡിലെ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിന്റെ ശതാബ്ദി വർഷ ആഘോഷങ്ങളുടെ സമാപന ചടങ്ങിലാണ് മുർമു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
രാജ്യത്തിന്റെ പുരോഗതിക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും മാതൃരാജ്യത്തോടുള്ള കടമകൾ വരും തലമുറ മറക്കരുതെന്നും ജീവിതത്തിൽ ഉറച്ച തീരുമാനമെടുക്കണമെന്നും രാഷ്ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. നാളെയുടെ ഇന്ത്യയെ നിർമ്മിക്കുന്നതിൽ പെൺകുട്ടികൾക്കും പങ്കുവഹിക്കാൻ കഴിയുമെന്നും അതിനായി മുന്നോട്ട് വരണമെന്നും മുർമു പറഞ്ഞു.
പരിധികൾ ഇല്ലാത്ത അവസരങ്ങളുടെ ലോകത്തേക്കാണ് വിദ്യാർത്ഥികൾ കടന്നുവരുന്നത്. അതിനാൽ അവസരങ്ങളെ വിജയമാക്കി മാറ്റാൻ കഴിയുമെന്നും അതിന് അവർ പ്രാപ്തരാണെന്നും രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാത്മഗാന്ധിയുടെ മൂല്യങ്ങൾ പ്രാവർത്തികമാക്കണമെന്നും അവർ വ്യക്തമാക്കി. മൂല്യബോധമുള്ളവരായി മാറേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും യുവാക്കൾക്ക് അതിൽ മുഖ്യ പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യത്തിന് നിരവധി പ്രതിഭകളെ നൽകിയ വിദ്യാഭ്യാസ സ്ഥാപനമാണ് പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജെന്നും മുർമു അഭിനന്ദിച്ചു. ഇന്ത്യൻ വംശജയായ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരിയായി മാറിയ കൽപ്പന ചൗള, ഇസ്രോയുടെ മുൻ ചെയർമാൻ പ്രൊഫ. സതീഷ് ധവാൻ തുടങ്ങിയവരുടെ ബൃഹ്ത്തായ സംഭാവനകളെയും മുർമു ചടങ്ങിൽ അനുസ്മരിച്ചു. ശാസ്ത്ര ലോകത്ത് പ്രചോദനാത്മകമായ ചരിത്രം സൃഷ്ടിച്ചവരാണ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്ന ഇവരെന്നും രാഷ്ട്രപതി പറഞ്ഞു.
Comments