ഗാന്ധിനഗർ: തന്റെ ജാതിയോ രാഷ്ട്രീയമോ നോക്കാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഗുജറാത്തിലെ ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ അനുഗ്രഹമാണ് അവർക്കായി പ്രവർത്തിക്കാനുള്ള ഊർജ്ജവും പ്രചോദനവും നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. മെഹ്സാന ജില്ലയിലെ മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്തിലെ ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഗുജറാത്ത് രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളിലൊന്നായി ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ പരിശ്രമം കൊണ്ടാണ് പുതിയ ചരിത്രം രചിക്കാൻ കഴിഞ്ഞതെന്നും മോദി പറഞ്ഞു. മാറ്റത്തിന്റെ പാതയിലാണ് സംസ്ഥാനമെന്നും ദീർഘവീക്ഷണം ആവശ്യമുള്ളതിനാൽ ദ്രുതഗതിയിൽ മാറ്റങ്ങൾ പ്രകടമാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
സുജലം സുഫലം പോലുള്ള പദ്ധതികളിലൂടെ ജലലഭ്യത ഉറപ്പാക്കാനായെന്നും കാർഷികമേഖലയിൽ ദുരിതമനുഭവിക്കുന്ന വടക്കൻ ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ മാറ്റം സൃഷ്ടിക്കാനായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയിൽ രാജ്യത്ത് ഏറ്റവും പിന്നിലായിരുന്ന സംസ്ഥാനത്തെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ മാറ്റാൻ കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായവും ടൂറിസവും മേഖലയിലെ വികസനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വിവിധ വ്യവസായങ്ങളെ ആകർഷിക്കുകയും ഗുജറാത്തിനെ ഓട്ടോമൊബൈൽ ഹബ്ബാക്കി മാറ്റുകയും ചെയ്തു. മെഹ്സാന വിവിധ വ്യവസായങ്ങളുടെ ഊർജ കേന്ദ്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഗുജറാത്തിൽ സൈക്കിളുകൾ നിർമ്മിക്കാൻ അനുമതിയുണ്ടായിരുന്നില്ല.എന്നാൽ ഇന്ന് കാറുകൾ നിർമ്മിക്കുന്നുവെന്നും വിമാനം നിർമ്മിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജ്യോതിഗ്രം പദ്ധതി വഴി ഉജ്ജല ജില്ലയിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കിയെന്നും മോദി അറിയിച്ചു. 1,000 ദിവസം കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്. 14,600 കോടി രൂപയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
Comments