തിരുവനന്തപുരം: കേരളത്തിൽ കെ-റെയിൽ വരാത്തതാണ് റോഡപകടങ്ങൾ കുറയാത്തതിന് കാരണമെന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്.
റോഡും വേഗതയും മാത്രമല്ല അപകടങ്ങൾക്ക് കാരണമെന്നും മത്സരയോട്ടങ്ങളും രാത്രിയിൽ നടത്തുന്ന ദീർഘദൂര യാത്രകളും ജീവൻ അപഹരിക്കുമെന്ന് പോസ്റ്റിൽ പറയുന്നു. ഇതിന് പരിഹാരം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുകയാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പദ്ധതി പ്രാവർത്തികമാകുന്നതോടെ റോഡിലെ മരണപ്പാച്ചിൽ ഒഴിവാക്കാനാകുമെന്നും. ദൂരയാത്രകൾ സുരക്ഷിതമാകുമെന്നും പോസ്റ്റിൽ അവകാശപ്പെട്ടു.
എന്നാൽ നിർദ്ദിഷ്ട കെ-റെയിൽ പാതയുടെ അലൈൻമെന്റ് വരുന്ന ഭാഗത്തെ റോഡുകളിൽ മാത്രമാണ് അപകടങ്ങളെല്ലാം നടന്നക്കുന്നത് എങ്കിൽ മാത്രമേ കെ-റെയിലിന്റെ അവകാശവാദത്തിന് പ്രസക്തിയുള്ളൂവെന്നാണ് പോസ്റ്റിന് താഴെ വരുന്ന വിമർശനം. അപകടങ്ങളിൽ ഉൾപ്പെട്ടവരെല്ലാം കെ-റെയിൽ നിഷ്കർഷിക്കുന്ന സ്റ്റോപ്പുകളിലെ സ്ഥലങ്ങളിലേക്ക് മാത്രം യാത്ര ചെയ്യേണ്ടവർ ആണോയെന്നും പ്രതികരണങ്ങൾ ഉയർന്നു. കെ-റെയിൽ അല്ലാതെ മറ്റു യാത്രാ മാർഗങ്ങൾ ഒന്നും സംസ്ഥാനത്ത് വേണ്ടെന്നാണോ സിൽവർ ലൈൻ പദ്ധിതി ഉദ്ദേശിക്കുന്നതെന്നും വിമർശനമുണ്ടായി. കാർ, ബൈക്ക് യാത്രക്കാർ റോഡിലൂടെ പോകാതെ എന്ത് ചെയ്യുമെന്നും കമന്റുകൾ വന്നു. കെ-റെയിലാണ് റോഡപകടങ്ങൾക്കുള്ള പരിഹാരമെന്ന രീതിയിൽ പോസ്റ്റ് വന്നതാണ് വിമർശനങ്ങൾക്ക് ആക്കം കൂട്ടിയത്.
കെ-റെയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിൽ ഈ വർഷം ഓഗസ്റ്റ് വരെ 28876 അപകടങ്ങളാണുണ്ടായത്. ഇതിൽ 2838 വ്യക്തികൾ വിവിധ അപകടങ്ങളിൽ കൊല്ലപ്പെട്ടു. 32314 പേർക്ക് പരിക്കേറ്റു. ഈ അപകടങ്ങൾക്ക് റോഡും വേഗതയും മാത്രമല്ല കാരണം. രാത്രിയിൽ നടത്തുന്ന ദീർഘദൂര യാത്രകളിലെല്ലാം തന്നെ അപകടം പതിയിരുപ്പുണ്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നത് വലിയ അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള പാച്ചിലുകളും മത്സരയോട്ടങ്ങളും എണ്ണിയാൽത്തീരാത്ത ജീവനുകളെ അപഹരിച്ചിട്ടുണ്ട്. വേഗത തന്നെയാണ് വില്ലൻ. സുരക്ഷയെ മറന്നും വേഗത്തിൽ പോകുന്നത് അപകടങ്ങളെ ക്ഷണിച്ചുവരുത്തും.
സിൽവർലൈൻ പോലെ സുരക്ഷിതമായ യാത്രാമാർഗങ്ങളുടെ പ്രസക്തി ഇവിടെയാണ്. സിൽവർലൈൻ പദ്ധതി പ്രാവർത്തികമാകുന്നതോടെ റോഡിലെ മരണപ്പാച്ചിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. നിരത്തിലെ വാഹനങ്ങളുടെ എണ്ണം കുറയും. ദീർഘദൂര യാത്രകൾ സുരക്ഷിതമാകും.
Comments