തിരുവനന്തപുരം : സർക്കാർ ഓഫീസുകളിൽ കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി പൊട്ടിയത് ഏട്ട് നിലയിൽ. ഓരോ ഫയലും ഓരോ ജീവിതമാണെന്ന വിഖ്യാത പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞം പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സെപ്തംബർ 30 വരെ തീരുമാനിച്ചത് പ്രത്യേക കർമ്മ പദ്ധതി. എന്നാൽ തീയതി കഴിഞ്ഞിട്ടും പകുതി ഫയലുകളിൽ പോലും തീർപ്പുണ്ടായിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ ഫയലുകൾ നോക്കി തീർക്കാൻ ഒരു മാസം കൂടി നീട്ടി ഉത്തരവിറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സെക്രട്ടേറിയറ്റിലും വിവിധ ഡയറക്ടേറ്റുകളിലും കെട്ടിക്കിടക്കുന്നത് 8,53,088 ഫയലുകളാണ്. ഓഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്. അതിൽ തീർപ്പാക്കിയത് 3, 28,910 ഫയൽ, തീർപ്പ് കാത്തിരിക്കുന്നത് 5,24,178 ഫയൽ. അതായത് 38 ശതമാനം ഫയൽ മാത്രമാണ് ഇതുവരെ തീർപ്പായത്.
സമയപരിധി തീരുമ്പോൾ സെക്രട്ടേറിയറ്റിൽ മാത്രം രണ്ട് ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുകയാണ്. മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പിൽ 15407 ഫയലും ആഭ്യന്തര വകുപ്പിൽ 14314 ഫയലും ഉണ്ടെന്നാണ് കണക്ക്. അവധി ഒഴിവാക്കി ജീവനക്കാർ എത്തിയിട്ടും സെക്രട്ടേറിയറ്റിൽ പോലും അത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ വളരെ പിന്നിൽ നിൽക്കുന്നത് ആരോഗ്യം വിദ്യാഭ്യാസം തദ്ദേശ ഭരണ വകുപ്പുകളാണ് .നയപരമായ തീരുമാനം എടുക്കേണ്ട ഫയലുകൾ എത്തുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസഹകരണവുമാണ് സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം ഇഴയാൻ കാരണമെന്നാണ് ജീവനക്കാർ വിശദീകരിക്കുന്നത്.
Comments