കൊച്ചി: മന്ത്രി ആന്റണി രാജു ടൂറിസ്റ്റ് ബസുടമകൾക്ക് സാവകാശം നൽകാത്തതിൽ പ്രതിഷേധിച്ച് ബസുടമകൾ. ഒറ്റ ദിവസം കൊണ്ട് ടൂറിസ്റ്റ് ബസുകളിലെ കളർ മാറ്റാനാകില്ലെന്നും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു. മന്ത്രിയുടെ നിലപാടുകൾ അംഗീകരിക്കുക പ്രയോഗികമല്ലെന്നും മന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരാശ മാത്രമാണ് നൽകിയതെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
ടൂറിസ്റ്റ് ബസുുകളുടെ കളർകോഡിൽ സാവകാശം വേണമെന്നാണ് ബസുടമകളുടെ ആവശ്യം. അടുത്ത ടെസ്റ്റ് വരെ സമയം നൽകണമെന്നാണ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചത്. എന്നാൽ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രി ആവശ്യപ്പെട്ടത്. പ്രഖ്യാപിച്ച തീരുമാനങ്ങളിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസ്റ്റ് ബസുകളുടെ സിയമലംഘനത്തിൽ ഹൈക്കോടതിയും ഇടപ്പെട്ട സാഹചര്യത്തിൽ നടപടികൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
കളർകോട് നടപ്പാക്കാതെ ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ല. ഏകീകൃത നിറം നടപ്പാക്കാത്ത ബസുകൾക്ക് ഇന്ന് മുതൽ പിടി വീഴും. അനധികൃത രൂപ മാറ്റങ്ങൾക്ക് ബസുടമക്ക് പുറമെ വാഹന ഡീലർ, വർക്ക്ഷോപ്പ് എന്നിവർക്കെതിരെയും നടപടി ഉണ്ടാകും. ഓരോ രൂപമാറ്റങ്ങളും വെവ്വേറെ നിയമലംഘനമായി കണ്ട് ഓരോന്നിനും പതിനായിരം രൂപ പിഴ ഈടാക്കുമെന്നും എംവിഡി അറിയിച്ചു.
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി എക്സൈസ് വകുപ്പുമായി ചേർന്ന് പരിശോധനകൾ നടത്തും. ആർടി ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധന ചുമതല നൽകുമെന്നും വാഹനങ്ങളുടെ ക്രമക്കേടുകൾക്ക് ഇനി മുതൽ ഉദ്യോഗസ്ഥരും ഉത്തരവാദികളായിരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എംവിഡി അറിയിച്ചു.
Comments