കോഴിക്കോട്: പള്ളിയിൽ നിസ്കരിക്കാൻ കയറിയ യുവാവിന്റെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിലായി. പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നിസ്കരിക്കാൻ കയറിയ യുവാവിന്റെ ലാപ് ടോപ്പും ടാബും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ കാരന്തൂർ സ്വദേശി ജാവേദ് ഖാനാണ് (20) പിടിയിലായത്.
രണ്ട് ദിവസം മുൻപ് ബാഗ് മോഷണം പോയതോടെ കിനാലൂർ സ്വദേശിയായ യുവാവ് പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പ്രതി ലാപ് ടോപ്പ് വിൽക്കാൻ ശ്രമിച്ചെങ്കിലും വിൽപ്പന നടന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ ടാബ് വിറ്റു കിട്ടിയ പണം കൊണ്ട് ഇയാൾ മൊബൈൽ ഫോണും വാച്ചും കൂളിംഗ് ഗ്ലാസും വാങ്ങിയതായി പോലീസ് കണ്ടെത്തി. ലാപ് ടോപ്പ് പ്രതി ഒളിപ്പിച്ച സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു.
ഇതിന് മുൻപും നിരവധി മോഷണങ്ങൾ നടത്തിയിട്ടുള്ള ജാവേദ് ഖാൻ, പോക്സോ കേസിലും പ്രതിയാണ്.
Comments