ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വരുമാനം ഇരട്ടിയിലധികമായെന്ന് റിപ്പോർട്ട്. 2022 ഏപ്രിൽ ഒന്ന് മുതൽ ഒക്ടോബർ എട്ട് വരെയുള്ള കണക്ക് പ്രകാരം 92 ശതമാനമാണ് വരുമാനത്തിൽ വർധനവുണ്ടായതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നു. വെറും ഏഴ് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.
റിസർവ് ചെയ്യാതെ യാത്ര ചെയ്തവരുടെ എണ്ണത്തിൽ 197% വളർച്ചയും റിസർവ് ചെയ്ത യാത്രികരുടെ എണ്ണത്തിൽ 24% വളർച്ചയുമാണ് രേഖപ്പെടുത്തിയത്. റെയിൽവേ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 33,476 കോടി രൂപയാണ് ആകെ വരുമാനം. ഇതേ കാലയളവിൽ 17,394 കോടി രൂപയുടെ വർധനവായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായിരുന്നത്.
ആറ് മാസത്തിനിടെ റിസർവ് ചെയ്ത യാത്രക്കാരുടെ എണ്ണം 42.89 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 34.56 കോടിയായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം 90 കോടി രൂപ ഈ വിഭാഗത്തിൽ വരുമാനം ലഭിച്ചപ്പോൾ ഇക്കൊല്ലം ഇതുവരെ ലഭിച്ചത് 268 കോടി രൂപയാണ്.
റിസർവ് ചെയ്യാത്ത വിഭാഗത്തിലേക്ക് വരുമ്പോൾ യാത്രക്കാരുടെ എണ്ണം 268.56 കോടി കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 90.57 കോടി ആയിരുന്നു. 1086 കോടി രൂപ വരുമാനം ലഭിച്ച സ്ഥാനത്ത് ഇക്കൊല്ലം ലഭിച്ചത് 6,515 കോടി രൂപയാണ്. അതായത് 500 ശതമാനത്തിലധികം വളർച്ചയാണ് ഈ വിഭാഗത്തിൽ റെയിൽവേ നേടിയത്.
Comments