കാസർകോട് : കാഞ്ഞങ്ങാട് ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ രോഗി മരിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ചെറുവത്തൂർ സ്വദേശിനി നയനയാണ് മരിച്ചത്. ഡോക്ടർമാരുടെ വീഴ്ചയാണ് യുവതിയുടെ മരണത്തിന് കാരണമായത് എന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗർഭപാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയയാണ് നടത്തിയത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നില ഗുരുതരമായി. ഇതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ യുവതി മരിച്ചു.
ഇതോടെ ആംബുലൻസിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടർ മുങ്ങി. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചത് എന്ന് ബന്ധുക്കൾ ആരോപിച്ചു.
Comments