ദുബായ് : യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവർ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ പരിശോധനകളെല്ലാം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.
ചന്ദ്രനിലെത്തുന്ന ആദ്യ അറബ് രാജ്യമെന്ന ചരിത്രം യുഎഇക്ക് തൊട്ടരികിലാണ്. യുഎഇയുടെ ചാന്ദ്രദൗത്യമായ റാശിദ് റോവർ തയാറെടുപ്പുകൾ പൂർത്തിയാക്കിയതായും ഇതിന് പിന്നിൽ പ്രവർത്തിച്ച മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻററിലെ എൻജിനീയർമാരെയും സംഘാംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ചിത്രം സഹിതമാണ് അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ റാഷിദ് റോവറിന്റ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
നവംബർ ഒമ്പതിനും 15നും ഇടയിലായിരിക്കും റാശിദ് റോവറിന്റെ വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ നിന്നാണ് റാശിദ് കുതിക്കുന്നത്. അടുത്തമാസം ആദ്യവാരം കൃത്യമായ തീയതി പ്രഖ്യാപിക്കും. രാജ്യത്തിന്റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്. ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ‘റാശിദി’നെ ചന്ദ്രോപരിതലത്തിൽ എത്തിക്കുക.
ചന്ദ്രോപരിതലത്തിൽ നിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠനവിധേയമാക്കും.
Comments