ബംഗളൂരു: കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർണാടക സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. നിലവിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഹിജാബ് വിഷയത്തിൽ ഭിന്നാഭിപ്രായം ഉയർന്നതിനെ തുടർന്ന് കേസ് സുപ്രീംകോടതി വിശാല ബെഞ്ചിന് കൈമാറുന്നതായി ഉത്തരവിട്ടിരുന്നു. ഇത് ഹിജാബ് ധരിച്ച് വിദ്യാലയങ്ങളിൽ പ്രവേശിക്കാനുള്ള സുപ്രീംകോടതി അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് വിലക്ക് തുടരുമെന്ന് നാഗേഷ് വ്യക്തമാക്കിയത്. സുപ്രീംകോടതിയുടെ നിലവിലെ വിധി സ്വാഗതാർഹമാണെന്നും, കോടതിയിൽ നിന്നും മികച്ച വിധിയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
എല്ലാ വിദ്യാർത്ഥികളുടെയും ക്ഷേമത്തിന് വേണ്ടിയും തുല്യത ഉറപ്പാക്കുന്നതിന് വേണ്ടിയുമാണ് സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയത് എന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും വ്യക്തമാക്കി. യൂണിഫോം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ നിന്നും പിന്നോട്ടില്ല. നിയമവിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments