ബെംഗളൂരു: കർണാടക ഹൈക്കോടതി ഖുറാൻ വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ദുരുപയോഗം ചെയ്തുവെന്ന് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. ഹിജാബ് ധരിച്ച് സ്കൂളുകളിൽ പോകുന്ന പെൺകുട്ടികൾക്ക് അനുകൂലമായ ഒരു ഏകകണ്ഠമായ വിധിയാണ് പ്രതീക്ഷിക്കുന്നത്. ഹിജാബ് ധരിക്കുന്നത് ഒരാളുടെ മൗലികാവകാശമാണ്. ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ നിലപാട് ശരിയെന്നുമാണ് അസദുദ്ദീൻ ഒവൈസി പറഞ്ഞത്.
കർണാടക ഹൈക്കോടതിയുടെ തീരുമാനം വളരെ മോശമാണ്. ഖുറാൻ വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും കർണാടക ഹൈക്കോടതി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് ബിജെപിയും സർക്കാരും എടുക്കുന്ന നിലപാടുകൾ അംഗീകരിക്കാൻ സാധിക്കില്ല. ഹിജാബ് നിരോധിക്കാനുള്ള അവരുടെ നീക്കം പ്രശ്നങ്ങൾ സൃഷ്ടിക്കും. കർണാടകയിലെ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് ഖുർആനിൽ അല്ലാഹു ആവശ്യപ്പെട്ടതുകൊണ്ടാണെന്നും ഒവൈസി പറഞ്ഞു.
ഹിജാബ് നിരോധനം ഏർപ്പെടുത്തിയ കർണാടക ഹൈക്കോടതിക്കെതിരായ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജികളാണ് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞത്. കേസിൽ ഭിന്നവിധിയുണ്ടായതിനാൽ വിശാല ബെഞ്ചിലേക്ക് പോകും. ഹിജാബ് നിരോധനത്തെ പിന്തുണച്ച് കർണാടക ഹൈക്കോടതി ഉത്തരവിനെ കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത അനുകൂലിച്ചപ്പോൾ, ഹിജാബ് ധരിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്നും അതിനാൽ നിരോധനം റദ്ദാക്കുന്നുവെന്നുമാണ് ജസ്റ്റിസ് സുധാൻഷു ധൂലിയ അറിയിച്ചത്.
Comments