ഇടുക്കി: അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം യുഡിഎഫും ബിജെപിയും പിന്തുണച്ചു. എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. ഭർത്താവിനെ എംഡിഎംഎ കേസിൽ കുടുക്കാൻ ശ്രമിച്ച എൽഡിഎഫ് അംഗമായ സൗമ്യ പോലീസ് പിടിയിലായതോടെ അംഗത്വം രാജിവച്ചിരുന്നു. ഈ സീറ്റിൽ വന്ന ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗമാണ് വിജയിച്ചത്. ഇതിന് പിന്നാലെയാണ് സ്വതന്ത്ര അംഗം അവിശ്വാസ പ്രമേയം കൊണ്ടു വന്നത്.
2020ൽ എട്ട് വാർഡുകളിൽ വിജയിച്ചാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫിന് അഞ്ചും ബിജെപിക്ക് മൂന്നും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടെയാണ് എംഡിഎംഎ കേസിൽ എൽഡിഎഫ് അംഗമായ സൗമ്യ പോലീസ് പിടിയിലാകുന്നത്. ഭർത്താവിനെ കുടുക്കുന്നതിന് വേണ്ടിയാണ് ഇവർ മാരക ലഹരി മരുന്നായ എംഡിഎംഎ ഇയാളുടെ സ്കൂട്ടറിൽ വച്ചത്. എന്നാൽ ഭർത്താവ് നിരപരാധിയാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി സൗമ്യ ഒരുക്കിയ കെണിയായിരുന്നു ഇതെന്ന് മനസിലായത്. കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പിന്നീട് സൗമ്യ രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതോടെ ഇവർക്ക് ആറ് അംഗങ്ങളായി. തുടർന്നാണ് സ്വതന്ത്ര അംഗം സുരേഷ് മാനങ്കരിയും യുഡിഎഫും ചേർന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതിനെ ബിജെപിയും പിന്തുണച്ചു.
Comments