ന്യൂഡൽഹി: ദമ്പതികളിൽ ഒരാൾ മാത്രം ആവശ്യപ്പെടുന്ന പക്ഷം വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഒരാൾ മാത്രം വിവാഹമോചനം ആവശ്യപ്പെടുമ്പോൾ ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. വിവാഹ ബന്ധം ഗൗരവമില്ലാത്ത ഒന്നല്ലെന്നും, ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് ശ്രീനിവാസ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെതാണ് നിരീക്ഷണം.ഭാര്യയുടെ എതിർപ്പ് തള്ളി വിവാഹമോചനം അനുവദിക്കണമെന്ന ഭർത്താവിന്റെ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശം. വിവാഹത്തിന് ശേഷം 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചതെന്നും പിന്നീട് രണ്ട് വർഷത്തോളമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഹർജിക്കാരൻ പറഞ്ഞു. എന്നാൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ തയ്യാറാണെന്ന് യുവതി കോടതിയെ അറിയിച്ചു.
ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തിൽ പുന:പരിശോധന നടത്താൻ ദമ്പതിമാരോട് കോടതി ആവശ്യപ്പെട്ടു. മദ്ധ്യസ്ഥത്തിനായി കോടതി പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസിനെ നിയോഗിച്ചു. ദമ്പതികൾ ഒരുമിച്ചു ജീവിച്ചത് 40 ദിവസം മാത്രമാണെന്നതിനാൽ പരസ്പരം അറിയാൻ ഈ കാലയളവു മതിയാവില്ലെന്ന് കോടതി പറഞ്ഞു. ഭിന്നതകൾ പറഞ്ഞുതീർക്കാൻ രണ്ടു പേരും ഗൗരവപൂർണമായ ശ്രമം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു.
ഭാര്യയും ഭർത്താവും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്.യുഎന്നുമായി ബന്ധപ്പെട്ട് എൻജിഒ പ്രവർത്തനം നടത്തുന്നയാളാണ് ഭർത്താവ്. യുവതിയ്ക്ക് കാനഡയിൽ പെർമനന്റ് റസിഡൻസിയുണ്ട്. രണ്ട് പേർക്കും പാശ്ചാത്യ രീതികളോട് താത്പര്യം ഉണ്ടാവാം.എന്നാൽ ഒരു കക്ഷി എതിർക്കുന്ന പക്ഷം വിവാഹമോചനത്തിന് 142ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാൻ കോടതിക്കാവില്ല.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെ വിവാഹം കഴിക്കുന്നതിനായി കാനഡയിലെ എല്ലാം ഉപേക്ഷിച്ചാണ് താൻ വന്നിരിക്കുന്നതെന്നും ബന്ധം മുന്നോട്ട് കൊണ്ടുപോകാനാവുമെന്നാണ് പ്രതീക്ഷയെന്നും യുവതി പറഞ്ഞത് കോടതി ഓർമ്മിപ്പിച്ചു. ഒരു ദിവസം വിവാഹം,പിറ്റേന്ന് വിവാഹമോചനം എന്ന നിലപാട് എടുക്കാനാവില്ല. അത് സ്ത്രീകളെയാണ് ദുരിതത്തിലാക്കുകയെന്ന് കോടതി വ്യക്തമാക്കി. ഇരുകക്ഷികളും അംഗീകരിക്കുകയോ വിവാഹ ബന്ധം പരിഹരിക്കാനാവാത്ത വിധം തകരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വിവാഹ മോചനം അനുവദിക്കാനാവുകയെന്ന് കോടതി കൂട്ടിച്ചേർത്തു.
Comments