ബെംഗളൂരു: ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കും എന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനത്തിൽ പ്രതികരിക്കുകയായിരുന്നു എംപി. ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിദ്യാർത്ഥികളെ അവരുടെ മതപരമായ വസ്ത്രങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുകയും ഒരു മുസ്ലീമിനെ അതിൽ നിന്നു തടയുകയും ചെയ്യുന്നത് ശരിയല്ല. മുസ്ലീം പെൺകുട്ടികൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കുക തന്നെ ചെയ്യുമെന്നും ബിജെപിയെയും ആർഎസ്എസിനെയും താൻ ഇക്കാര്യത്തിൽ വെല്ലുവിളിക്കുന്നുവെന്ന് ഒവൈസി പറഞ്ഞു.
താൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഹിജാബ് ധരിച്ച ഒരു മുസ്ലീം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തും. ഇത് കേൾക്കുമ്പോൾ പലർക്കും വയറു വേദനയും തലവേദനയും തോന്നും. പലർക്കും രാത്രിയിൽ ഉറങ്ങാൻ പോലും കഴിയില്ല. ഇത് തന്റെ വലിയ സ്വപ്നമാണ്. അതിൽ യാതോരു തെറ്റുമില്ല. ഇസ്ലാമും മുസ്ലീം സംസ്കാരവും നിലനിൽക്കരുതെന്ന് കരുതുമ്പോൾ ഒരുനാൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഹിജാബ് ധരിച്ച സ്ത്രീ വരുമെന്ന് അസദുദ്ദീൻ ഒവൈസി വെല്ലുവിളിച്ചു.
കർണാടക ഹൈക്കോടതിയുടെ തീരുമാനം വളരെ മോശമാണെന്ന് കഴിഞ്ഞ ദിവസം അസദുദ്ദീൻ ഒവൈസി പ്രതികരിച്ചിരുന്നു. ഖുറാൻ വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും കർണാടക ഹൈക്കോടതി ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. സംസ്ഥാനത്ത് ബിജെപിയും സർക്കാരും എടുക്കുന്ന നിലപാടുകൾ അംഗീകരിക്കാൻ സാധിക്കില്ല. ഹിജാബ് നിരോധിക്കാനുള്ള സംഘപരിവാറിന്റെ നീക്കം പ്രശ്നങ്ങൾ സൃഷ്ടിക്കും. കർണാടകയിലെ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് ഖുർആനിൽ അല്ലാഹു ആവശ്യപ്പെട്ടതുകൊണ്ടാണെന്നും ഒവൈസി ന്യായീകരിച്ചു.
Comments