തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പിആർ ഏജൻസികൾ എഴുതി തരുന്ന കടലാസ് നോക്കി വായിച്ചിട്ടാണെങ്കിലും പിണറായി വിജയൻ കേരളത്തോട് മറുപടി പറയണം. സ്വന്തം മകൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ പുസ്തകം അടിച്ചു വിതരണം ചെയ്തിട്ടും സ്വപ്നക്കെതിരെ ചെറുവിരൽ അനക്കാൻ മുഖ്യമന്ത്രിയ്ക്ക് മുട്ടു വിറയ്ക്കുന്നത് നാട് കാണുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു.
സ്വപ്ന പറഞ്ഞ ആരോപണങ്ങൾ തീർത്തും ശരിവെയ്ക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് വിനോദയാത്ര നടത്തുന്നത്. സംസ്ഥാനത്തിന് യാതൊരു പ്രയോജനവും ഇല്ലാത്ത ഈ യാത്രകളൊക്കെ പിണറായി വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ലാഭത്തിന് വേണ്ടിയിട്ടുള്ളതാണെന്ന് കേരളം മനസിലാക്കുന്നു. അല്പമെങ്കിലും മൂല്യങ്ങൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന കമ്യൂണിസ്റ്റ് പ്രവർത്തകരെ കൊടി സുനിമാരെ ഇറക്കി നേരിട്ടും, പാർട്ടിയിലെ കൊള്ളാവുന്ന നേതാക്കന്മാരെ കറിവേപ്പിലകൾ ആക്കി മാറ്റി നിർത്തിയുമാണ് പിണറായി വിജയൻ സിപിഎമ്മിനെ സ്വന്തം കാൽച്ചുവട്ടിലാക്കിയത്. ഇന്ന് ആ പാർട്ടിയിൽ അവശേഷിക്കുന്നത് കുറേയധികം അടിമകളും അദ്ദേഹത്തിന്റെ വാഴ്ത്തു പാട്ടുകാരും മാത്രമാണ്.
നട്ടെല്ലില്ലാത്ത സംഘടനയിലെ എതിർ ശബ്ദങ്ങളില്ലാത്ത നേതാവായി തുടരാൻ പിണറായിക്ക് കഴിയുന്നു. കുറച്ചു കാലം മുൻപ്, വാടകയ്ക്ക് ആളെ വെച്ച് ഒരു മുഖ്യമന്ത്രിയെ ക്രൂരമായി വേട്ടയാടിയ പിണറായി വിജയൻ ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ‘സത്യം’ ഇന്ന് മുഖ്യമന്ത്രിയെയും കുടുംബത്തെയും തിരിഞ്ഞു കൊത്തുകയാണ്. മടിയിൽ എക്കാലവും കനമുണ്ടായിരുന്ന പിണറായി വിജയന് വഴിയിലുള്ള എല്ലാവരെയും പേടിയായിരുന്നു. പുസ്തകമെഴുതി സ്വപ്ന മുഖ്യമന്ത്രിയെ വിറപ്പിച്ചു നിർത്തുന്ന കാഴ്ച കാണുമ്പോൾ സഹതാപം തോന്നുന്നുണ്ട് എന്നും സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments