തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറുമായി അടുപ്പത്തിലാകുന്നത് ഡോളർ കടത്തിനിടെയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹ’ത്തിലൂടെയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇത്തരത്തിൽ ആരംഭിച്ച ബന്ധമാണ് പിന്നീട് വിവാഹത്തിൽ കലാശിച്ചതെന്നും പുസ്തകത്തിൽ സ്വപ്ന വ്യക്തമാക്കുന്നു.
2016 ലായിരുന്നു സ്വപ്ന ആദ്യമായി ശിവശങ്കറിനെ പരിചയപ്പെട്ടത്. മുഖ്യമന്ത്രിയുടെ ദുബായ് യാത്ര സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുന്നതിന് വേണ്ടി കോൺസൽ ജനറലിന്റെ നിർദ്ദേശ പ്രകാരം സ്വപ്ന ശിവശങ്കറിനെ വിളിച്ചിരുന്നു. ഇതിന് പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ ബാഗിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സ്വപ്നയെ തിരിച്ച് ഫോണിൽ ബന്ധപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ശിവശങ്കർ ഡാൻസിംഗ് ഗേളിന്റെ സ്മൈലി അയച്ചതായും സ്വപ്ന വ്യക്തമാക്കുന്നുണ്ട്.
പിന്നീട് മുഖ്യമന്ത്രി പുറപ്പെട്ടതിന് ശേഷം ബാഗ് എടുക്കാൻ മറന്നെന്നും അത് അടിയന്തിരമായി ദുബായിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ശിവശങ്കർ സ്വപ്നയെ വിളിച്ചു. ഇത് പ്രകാരം ബാഗ് കോൺസുലിൽ എത്തിച്ചു. ഇക്കാര്യം അറിയിച്ചപ്പോൾ ശിവശങ്കർ വലിയ സന്തോഷവാനായി. തനിക്ക് ഫോണിൽ ഉമ്മ സ്മൈലി ഇട്ടതായും സ്വപ്ന പറയുന്നു. കോൺസുലേറ്റിൽ നടത്തിയ പരിശോധനയിൽ ബാഗിൽ കറൻസിയാണെന്ന് വ്യക്തമായിരുന്നു.
പിന്നീട് ഒരിക്കൽ കൂടിക്കാഴ്ചയ്ക്കായി ശിവശങ്കർ ഹോട്ടലിലേക്ക് വിളിപ്പിച്ചതായും സ്വപ്നയുടെ വെളിപ്പെടുത്തലുണ്ട്. എന്നാൽ പ്രതികരിച്ചതോടെ ഹോട്ടൽ മുറിയിലെ കൂടിക്കാഴ്ച പാർലറിലായി. അവിടെ നടത്തിയ സംഭാഷണത്തിലാണ് സൗഹൃദം രൂപപ്പെട്ടതെന്നും സ്വപ്ന പറയുന്നു.
Comments