ഇസ്ലാമാബാദ്: പാകിസ്താനിലെ ആശുപത്രിയുടെ മേൽക്കൂരയിൽ 200ഓളം മൃതദേഹങ്ങൾ കണ്ടെത്തി. മുൾട്ടാനിലെ നിഷ്താർ ആശുപത്രിയിലെ മോർച്ചറിയുടെ മേൽക്കൂരയിലാണ് അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ കണ്ടെത്തിയത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി താരിഖ് സമാൻ ഗുജ്ജാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയ തനിക്ക് ഒരാൾ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഗുജ്ജാർ പറയുന്നു.
ഇവിടേക്കുള്ള വാതിൽ തുറക്കാൻ ആദ്യം ജീവനക്കാർ തയ്യാറായിരുന്നില്ല. കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് അവർ വാതിൽ പോലും തുറന്നതെന്നും അദ്ദേഹം പറഞ്ഞു. 200ഓളം മൃതദേഹങ്ങൾ തറയിൽ കിടക്കുന്നതാണ് കണ്ടത്. പുരുഷന്മാരുടേയും സ്ത്രീകളുടേയും മൃതദേഹങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിലെ വസ്ത്രങ്ങൾ ഉൾപ്പെടെ നീക്കിയിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്കായി സൂക്ഷിച്ച മൃതദേഹങ്ങളാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ലെന്നും ഗുജ്ജാർ പറയുന്നു. ‘ പല മൃതദേഹങ്ങളും അഴുകി തുടങ്ങിയിരുന്നു. അവയിലെല്ലാം പുഴുക്കളും നുരയ്ക്കുന്നുണ്ടായിരുന്നു. 50 വർഷത്തെ ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു കാഴ്ച കണ്ടിട്ടില്ല. ചില ശരീരങ്ങൾ കഴുകന്മാരും തിന്നുന്നുണ്ടായിരുന്നു.മെഡിക്കൽ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെങ്കിൽ അതിന് ശേഷം മൃതദേഹങ്ങൾക്ക് കൃത്യമായ മത പ്രാർത്ഥനകൾ നൽകി സംസ്കരിക്കണമായിരുന്നു. എന്നാൽ അതിന് പകരം അവയെല്ലാം മേൽക്കൂരയിൽ എറിഞ്ഞുവെന്നും’ അദ്ദേഹം വിമർശിച്ചു.
അനാസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സമിതിക്കും രൂപം നൽകിയിട്ടുണ്ട്.
Comments