ഡൽഹി: രാജ്യത്തിന്റെ വളർച്ചയ്ക്കുള്ള യാത്രയിൽ ഉത്തരവാദിത്തമുള്ള യാത്രികരായി ജനങ്ങൾ പ്രവർത്തിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ യുദ്ധസ്മാരക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ‘മാ ഭാരതി കേ സപൂത്’ (എംബികെഎസ്) എന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷികളുടെയും പരിക്കേറ്റ സൈനികരുടെയും കുടുംബങ്ങളെ സഹായിക്കേണ്ടത് നമ്മുടെ ധാർമ്മികവും ദേശീയവുമായ കടമയാണ്. എന്തെങ്കിലും പ്രതിഫലം നൽകുന്നത് കൊണ്ട് പൂർണ്ണമാകുന്ന ഒന്നല്ല അവർ രാജ്യത്തിന് വേണ്ടി ചെയ്തതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ആംഡ് ഫോഴ്സ് ബാറ്റിൽ കാഷ്വാലിറ്റി വെൽഫെയർ ഫണ്ടിലേക്ക് (AFBCWF) സംഭാവന നൽകാൻ വെബ്സൈറ്റ് പൗരന്മാരെ പ്രാപ്തമാക്കും. കാരുണ്യവും പ്രീതിയും മുൻനിർത്തി ആകരുത് സൈനികരെയോ അവരുടെ കുടുംബങ്ങളെയോ സഹായിക്കുന്നത് നന്ദി സമർപ്പിച്ചു കൊണ്ടാവണം. ആംഡ് ഫോഴ്സ് ബാറ്റിൽ കാഷ്വാലിറ്റി വെൽഫെയർ ഫണ്ട് ഒരു ട്രൈ-സർവീസ് ഫണ്ടാണ്. ഇത് സൈനികരുടെയും നാവികരുടെയും വ്യോമസേനാ സൈനികരുടെയും കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകുന്നതിന് ഉപയോഗിക്കുന്നു. സൈനിക പ്രവർത്തനങ്ങളിൽ വീരമൃത്യു വരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്കും അവരുടെ കുടുംബത്തിനും ഇത് സഹായകമാവും.
യുദ്ധങ്ങൾ, അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയ ഭീഷണികളോട് ധൈര്യത്തോടെ ഏറ്റുമുട്ടി രാജ്യത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നവരാണ് സൈനികർ. ഉത്തരവാദിത്വമുള്ള ഒരു പൗരനെന്ന നിലയിൽ രാജ്യത്തിന്റെ കാവൽക്കാരാകുന്ന സൈനികരെ ചേർത്തു പിടിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. രാജ്യത്തിന് കാവൽ നിന്നവർക്ക് നന്ദിയോടെ രാജ്യം തിരിച്ച് സഹായിക്കേണ്ട സമയമാണിത്. നമ്മളാരും സ്വതന്ത്ര യാത്രികരല്ല, ഉത്തരവാദിത്തമുള്ള യാത്രികരാണ്. രാഷ്ട്രനിർമ്മാണത്തിൽ സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Comments