മലപ്പുറം: ലോകായുക്തയ്ക്ക് നടപടി ക്രമങ്ങളിൽ വിവേചനമെന്ന് കെടി ജലീൽ. ലോകായുക്തയ്ക്ക് പക്ഷപാതം. തനിക്കെതിരെയുള്ള നടപടികൾ ഏകപക്ഷീയം ആയിരുന്നു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനും ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജലീലായാൽ നിയമവും വകുപ്പും ഇത്തരം നടപടിക്രമങ്ങളും ബാധകമല്ലല്ലോ. കോയാ, നമുക്കിതൊക്കെ തിരിയുമെന്നും ജലീലിന്റെ കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. കെകെ ഷൈലജക്ക് എതിരായ ലോകായുക്ത നടപടി പരോക്ഷമായി സൂചിപ്പിച്ചാണ് പോസ്റ്റ്.
ഇന്നലെയാണ് കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടത്. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും, കെഎംഎസ്സിഎൽ ജനറൽ മാനേജർ ദിലീപിനും ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.
പിപിഇ കിറ്റിന് 500 രൂപ നിരക്കിൽ സർക്കാരിന് നൽകാൻ കേരളത്തിലെ കമ്പനികൾ സന്നദ്ധമായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ 1550 രൂപ നിരക്കിൽ സർക്കാർ വാങ്ങുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
”പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീർത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി. ജലീലായാൽ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ.’
Comments