വാഷിംഗ്ടൺ: ഇറാനിൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന എവിൻ ജയിലിൽ ഉണ്ടായ തീപിടുത്തം ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികൾക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്ന് സൂചന. സ്ഥിതിഗതികൾ അമേരിക്ക കൃത്യമായി വിലയിരുത്തുന്നതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എവിൻ ജയിലിൽ തടവിൽ കഴിയുന്ന അമേരിക്കൻ പൗരന്മാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇറാന് ഏറ്റെടുക്കേണ്ടി വരുമെന്ന് അമേരിക്ക വ്യക്തമാക്കി. കുപ്രസിദ്ധമായ എവിൻ ജയിലിൽ ഉണ്ടായിരിക്കുന്ന തീപിടുത്തിൽ, അനധികൃതമായി തടവിൽ പാർപ്പിച്ചിരിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഇറാൻ സമാധാനം പറയേണ്ടി വരും. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജയിലിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരെ എത്രയും വേഗം വിട്ടയക്കുകയാണ് വേണ്ടതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് ട്വീറ്റ് ചെയ്തു. സംഭവം അമേരിക്ക കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രൈസ് അറിയിച്ചു.
അതേസമയം, തീപിടുത്തമുണ്ടായ എവിൻ ജയിലിൽ നിന്നും വെടിയൊച്ചകൾ കേട്ടതായി മാദ്ധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളിലെ ഭൂരിഭാഗം പേരെയും ഇവിടെയാണ് തടവിൽ പാർപ്പിച്ചിരിക്കുന്നത്. അമേരിക്കക്ക് പുറമേ യുകെ, സ്വീഡൻ, ജർമ്മനി, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ നിന്നുള്ള തടവുകാരെയും എവിൻ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്.
Comments