തിരുവനന്തപുരം : കോഴിക്കോട് മെഡിക്കൽ കോളേജിൽ 5 വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്താൻ അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തെ ചുമതലപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ് കോർഡിനേറ്ററായ അന്വേഷണ സംഘത്തിൽ ജോയിന്റ് ഡയറക്ടർ നഴ്സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ എന്നിവരാണുള്ളത്. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി പരാതിയിൻമേൽ അടിയന്തരമായി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണവുമായി അഞ്ച് വർഷമാണ് ഹർഷിന എന്ന യുവതി ജീവിച്ചത്. കഴിഞ്ഞ 17ന് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഉപകരണം പുറത്തെടുത്തത്. തുടർന്നാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്.
Comments