തിരുവനന്തപുരം: തരൂരിനെതിരായി ‘ട്രെയിനി’ പരാമർശം നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അതേസമയം തെക്കൻ കേരളത്തെക്കുറിച്ചുള്ള പരാമർശം പിൻവലിക്കുന്നതായി കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
നാട്ടിൽ കുട്ടിക്കാലത്ത് കേട്ടുപഴകിയ ഒരു കഥ മാത്രമാണ് ആവർത്തിച്ചത്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. ഒരു വിഭാഗത്തെ അപമാനിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടില്ല. തെക്കൻ – മലബാർ എന്നിങ്ങനെയുള്ള വേർതിരിവില്ലെന്നും പരാമർശങ്ങൾക്ക് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നും കെ. സുധാകരൻ പറഞ്ഞു. ചീപ്പ് പോപ്പുലാരിറ്റിയിലൂടെ കോൺഗ്രസിന് വളരേണ്ട ആവശ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. ട്രെയിനി പരാമർശം നടത്തിയിട്ടില്ല, പരിചയക്കുറവുണ്ടെന്നാണ് പറഞ്ഞത്. സംഘടനാ രംഗത്ത് പുതുമുഖമാണെന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ തരൂർ ട്രെയിനി ആണെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു.
കെ സുധാകരൻ ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖമായിരുന്നു വിവാദമായത്. പാർട്ടിയെ നയിക്കുകയെന്നത് തരൂരിന് അസാധ്യമാണ്. ഒരു ഫാക്ടറിയുടെ പ്രവർത്തനങ്ങൾ ഒരു ട്രെയിനി ഏറ്റെടുക്കുന്നത് പോലെയാണത്. സംഘടനാപരമായി അദ്ദേഹം ഇപ്പോഴും ട്രെയിനിയാണ്. കഴിവുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ ഒരു ബൂത്ത് പ്രസിഡന്റിന്റെ ചുമതല പോലും അദ്ദേഹം ഇതുവരെ ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടാണ് രാഷ്ട്രീയതലത്തിൽ തരൂരിന്റെ അനുഭവപരിചയം വളരെ പരിമിതമാണെന്ന് പറയുന്നത്. തരൂരിന് ബുദ്ധിയും കഴിവുമുണ്ട്, പക്ഷെ ഒരു പാർട്ടിയെ നയിക്കാൻ വേണ്ടത്ര ഗുണങ്ങൾ പോരാ. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരിക്കാൻ പ്രായം ഒരു ഘടകമല്ല. മറിച്ച് അനുഭവ സമ്പത്താണ് പ്രധാനം. തരൂരിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ ദേശീയ അദ്ധ്യക്ഷൻ എന്ന വലിയ ഉത്തരവാദിത്വമുള്ള സ്ഥാനത്തിന്, പ്രത്യേകിച്ച് കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ, അനുഭവസമ്പത്ത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ടാണ് ഖാർഗെയെ പിന്തുണയ്ക്കുന്നതെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്.
അധികമാരും കേട്ടിട്ടില്ലാത്ത ഒരു പുരാണ കഥയോട് സാദൃശ്യപ്പെടുത്തിയായിരുന്നു തെക്കൻ കേരളത്തെക്കുറിച്ച് സുധാകരൻ പരാമർശം നടത്തിയത്. കഥ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ, വടക്കൻ കേരളത്തിലുള്ള നേതാക്കൾ സത്യസന്ധരാണെന്നും തെക്കൻ കേരളത്തിലുള്ളവരെ പൂർണമായും വിശ്വസിക്കാൻ സാധിക്കില്ലെന്നുമുള്ള ധ്വനി സുധാകരന്റെ പരാമർശത്തിലുണ്ടായിരുന്നു. ഇത് വിവാദമായതോടെയാണ് തെക്കൻ കേരളത്തെക്കുറിച്ചുള്ള പരാമർശം പിൻവലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
Comments