കോട്ടയം : ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതിയായ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ . കാണക്കാരി സ്വദേശി പ്രദീപാണ് തൂങ്ങി മരിച്ചത്. രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിലാണ് ഇയാളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്.
മദ്യപിച്ചെത്തിയ പ്രദീപ് ഭാര്യയുമായി വഴക്ക് ഉണ്ടാക്കുകയായിരുന്നു. പിന്നാലെ ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയും ചെയ്തു. ആക്രമണത്തിൽ യുവതിയുടെ ഒരു കൈ അറ്റുതൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റുപോവുകയുമുണ്ടായി. ഇതിന് പുറമെ മഞ്ജുവിന്റെ ചുണ്ടിനും തോളെല്ലിനും വെട്ടേറ്റിരുന്നു.
അമ്മയെ വെട്ടുന്നത് കണ്ട് തടയാൻ ശ്രമിച്ച പത്ത് വയസുകാരിയെയും പ്രദീപ് ആക്രമിച്ചിരുന്നു. അതേസമയം മദ്യപിച്ച് എത്തുന്ന ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ ഗുരുതരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ കടന്നു കളഞ്ഞ പ്രദീപിനായി പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments