ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അനുകൂലമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വോട്ട് അഭ്യർത്ഥിച്ചതിനെതിരെ പരാതി നൽകി ശശി തരൂർ. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് തരൂർ തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകിയത്.എഐസിസി തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയ്ക്കാണ് ഇത് സംബന്ധിച്ച കത്ത് അയച്ചത്.
ഗെഹ്ലോട്ടിന്റെ വോട്ട് അഭ്യർത്ഥന മിസ്ത്രി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്. ഗെഹ്ലോട്ടിന് എങ്ങനെ ആഭ്യന്തര തെരഞ്ഞെടുപ്പിൽ പക്ഷപാതപരമായി മാറാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് തരൂർ കത്തിൽ പരാമർശിക്കുന്നത്. അതേസമയം സംഭവത്തിൽ തങ്ങൾ അന്വേഷണം നടത്തുകയാണെന്നാണ് മിസ്ത്രി മറുപടി നൽകിയത്.
ഒക്ടോബർ 3 ന് തിരഞ്ഞെടുപ്പിൽ ചെയ്യേണ്ടുന്നതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ വ്യക്തമാക്കി ചട്ടം പുറത്തിറക്കിയിരുന്നു. നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി ചട്ടവിരുദ്ധമാണ്. കോൺഗ്രസ് പാർട്ടിയിലെ യുവനേതാക്കൾക്കിടയിൽ ഗെഹ്ലോട്ടിന് വലിയ സ്വാധീനമാണ് ഉള്ളത്. അതിനാൽ ഒരാൾക്ക് വേണ്ടി മാത്രം അദ്ദേഹം നടത്തിയ വോട്ടഭ്യർത്ഥന ശരിയല്ല. രണ്ടു പേരും ഒരു പാർട്ടിയിൽ തന്നെ നിലനിൽക്കുന്നവരാണെന്ന് തരൂർ പറഞ്ഞു. കൂടാതെ മദ്ധ്യപ്രദേശിൽ നടന്ന പര്യടനത്തെ സ്വീകരിച്ച സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനും നിയമസഭാ കക്ഷി നേതാവ് ഗോവിന്ദ് സിംഗിനും അദ്ദേഹം നന്ദി പറഞ്ഞു.
Comments