ഭോപ്പാൽ: എന്തിനാണ് ഭാരതീയർ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. എംബിബിഎസ് പഠനത്തിന്റെ ഹിന്ദി പാഠപുസ്തകങ്ങൾ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇന്നത്തെ ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും കേന്ദ്രസർക്കാർ അതിന് വലിയ ചുവടുവെയ്പാണ് നടത്തിയതെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഹിന്ദി പതിപ്പിലെ പാഠപുസ്തകങ്ങൾ പുറത്തിറക്കിയത്.
ചൈനക്കാർക്കും ജപ്പാൻകാർക്കും റഷ്യക്കാർക്കും ഫ്രഞ്ചുകാർക്കും ജർമ്മൻകാർക്കുമൊക്കെ അവരുടെ മാതൃഭാഷയിൽ കാര്യങ്ങൾ പഠിക്കാനും കഴിവുകൾ പുറത്തെടുക്കാനും കഴിയുമെങ്കിൽ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് അത് സാധിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മദ്ധ്യപ്രദേശ് സർക്കാർ തയ്യാറാക്കിയ ഹിന്ദി പാഠപുസ്തകം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പരാമർശിക്കാനായി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയെ ഇംഗ്ലീഷിൽ നിന്ന് പൂർണമായി മുക്തമാക്കേണ്ടതുണ്ട്. എന്നാൽ നിർബന്ധപൂർവ്വമല്ല. ആർക്കെങ്കിലും ഇംഗ്ലീഷിൽ പഠിക്കണമെന്നുണ്ടെങ്കിൽ അവർ അത് ചെയ്തോട്ടെയെന്നും ശിവരാജ് സിംഗ് ചൗഹാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇക്കൊല്ലം ആറ് എൻജിനീയറിംഗ് കോളജുകളിലും 6 പോളിടെക്നിക്ക് കോളജുകളിലും ഹിന്ദി ഭാഷയിൽ പുസ്തകങ്ങൾ അവതരിപ്പിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഐഐടികളിലും ഐഐഎമ്മിലും ഹിന്ദിയിൽ തന്നെ പാഠഭാഗങ്ങൾ പഠിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments