കൊല്ലം : നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ് നിയമലംഘകർക്കെതിരെ പരിശോധന ശക്തമാക്കുമ്പോഴും ഹെഡ്ലൈറ്റ് ഇല്ലാതെ സർവ്വീസ് നടത്തി കെഎസ്ആർടിസി ബസ്. ഇന്റിക്കേറ്റർ മാത്രമിട്ടായിരുന്നു രാത്രി ഏഴ് മണിയോടെ ബസ് സർവ്വീസ്. കൊല്ലം മടത്തറയിൽ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് ഹെഡ് ലൈറ്റ് തകരാറിലായിട്ടും സർവ്വീസ് നടത്തിയത്.
വടക്കാഞ്ചേരി അപകടത്തിന് പിന്നാലെ നിയമം ലംഘിച്ച് നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയാണ്.സ്പീഡ് ഗവേർണർ ഇല്ലാത്ത ബസുകളെ എംവിഡി നിരത്തിലിറക്കുന്നില്ല. കളർ കോഡും പാലിക്കണമെന്നതും കർശന നിർദ്ദേശമാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബസിനെപ്പോലും എംവിഡി വെറുതെ വിട്ടില്ല.
ടൂറിസ്റ്റ് ബസുകൾക്ക് പുറമെ കെഎസ്ആർടിസി ബസുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കെഎസ്ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു. 4,472 നിയമ ലംഘനങ്ങളാണ് വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത്. ഇതുവരെ 75,7300 രൂപ പിഴ ഈടാക്കി. 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി. ഇവയ്ക്കെല്ലാം പുറമെ 108 ഡ്രൈവർമാരുടെ ലൈസൻസും റദ്ദ് ചെയ്തു. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്.
Comments