തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാകുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാജഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് റോഡ് ഉപരോധിക്കും. ജില്ലയിലെ എട്ട് കേന്ദ്രങ്ങളിലാണ് റോഡ് ഉപരോധം. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം.
ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെയാണ് ഉപരോധം. രാവിലെ 11-ന് പാളയത്ത് നിന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. 19-ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചില്ലെന്നും സർക്കാരിന് തികഞ്ഞ ധാർഷ്ട്യ മനോഭാവമാണെന്നും ഇന്നലെ പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നു. സർക്കാരിന്റേത് ഏകപക്ഷീയ നിലപാടുകളാണെന്നും സമരസമിതി മുന്നോട്ടുവെച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നുപോലും പാലിച്ചില്ലെന്നും അതിരൂപതയുടെ സർക്കുലറിൽ പറയുന്നു.
Comments