തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്ക് രൂക്ഷ വിമർശനം. ശശിക്ക് എതിരെ രണ്ടു പ്രവർത്തകർ നൽകിയ പരാതി ചർച്ച ചെയ്യാനായി നടത്തിയ മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റി യോഗങ്ങളിലാണ് രൂക്ഷ വിമർശനം ഉയർന്നത് . യോഗത്തിൽ ശശിയെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ തനിക്കെതിരെയുള്ള പരാതി ചർച്ചചെയ്യുന്നതിനാൽ സ്വയം വിട്ടുനിന്നതാണെന്നാണു ശശിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.
ആരും പാർട്ടിക്കു മുകളിലല്ലെന്നും പാർട്ടി അറിയാതെ നടത്തിയ നിയമനങ്ങളും ഇടപാടുകളും പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു യോഗത്തിൽ പറഞ്ഞു. ശരികേടുകൾ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന സമീപനമുണ്ട്. അഴിമതിക്കു കൂട്ടുനിന്ന് പാർട്ടിയിൽ തുടരാമെന്ന് ആരും കരുതേണ്ടെന്നും സുരേഷ്ബാബു വ്യക്തമാക്കി.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നു പാർട്ടി അനുമതിയില്ലാതെ മണ്ണാർക്കാട്ടെ സഹകരണ കോളേജിനായി ഷെയറുകൾ സമാഹരിച്ചു. പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിൽ വേണ്ടപ്പെട്ടവരെ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണു ശശിക്ക് എതിരെയുള്ളത്. പരാതി മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റിയിലും ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു തീരുമാനിച്ചത്.21 അംഗ ഏരിയ കമ്മിറ്റിയിൽ 16 പേർ ശശിയെ പിന്തുണച്ചു.
അതേസമയം ശശിയെ ശക്തമായി പിന്തുണച്ചിരുന്ന രണ്ടു പേർ നിശ്ശബ്ദത പാലിച്ചെന്നും ലോക്കൽ കമ്മിറ്റിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്നും ശശി പക്ഷം സൂചിപ്പിക്കുന്നു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനൊപ്പം സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രനും പങ്കെടുത്തു.യോഗം നടക്കുന്ന ഏരിയ കമ്മിറ്റി ഓഫീസിൽ പി.കെ.ശശി എത്തിയെങ്കിലും ജില്ലാ സെക്രട്ടറിയെ കണ്ട ശേഷം യോഗം തുടങ്ങും മുൻപ് മടങ്ങുകയായിരുന്നു. ശശിക്കെതിരെ പരാതി നൽകിയ ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ കെ.മൻസൂറും യോഗത്തിൽ പങ്കെടുത്തു.
Comments