കോട്ടയം: കെഎസ്ആർടിസി വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കൾ പോലീസിനെ കണ്ട് ഭയന്ന് ചതുപ്പിൽ ചാടി. ഒന്നര മണിക്കൂറിന് ശേഷം പോലീസും ഫയർ ഫോഴ്സും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാൾ സ്വയം രക്ഷപ്പെടുകയും ചെയ്തു. കറുകച്ചാൽ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
ബസിൽ കയറിയ യാത്രക്കാരാണ് യുവാക്കൾ. ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ ബസിൽ തിരുവല്ലയിൽ നിന്നാണ് യുവാക്കൾ കയറിയത്. ഇരുവരും ബസിൽ തുപ്പിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തുപ്പുന്നത് ശ്രദ്ധയിൽപ്പെട്ട വനിതാ കണ്ടക്ടർ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ കണ്ടക്ടറെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ബസ് എടത്വ എത്തിയപ്പോൾ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ ബസ്സിൽ നിന്ന് പിടിച്ചിറക്കി. തുടർന്നും യുവാക്കൾ അക്രമം തുടർന്നു. ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു.
ഇതിനിടയിൽ യാത്രക്കാരിൽ ഒരാൾ പോലീസ് വരുന്നുണ്ടെന്ന് പറയുന്നത് കേട്ടതോടെ ഇരുവരും ബസിൽ നിന്നിറങ്ങിയോടുകയായിരുന്നു. തുടർന്ന് അടുത്ത ചതുപ്പിലേക്ക് ചാടി. എന്നാൽ ചതുപ്പിൽ പുതഞ്ഞതോടെ ഇരുവർക്കും കരയ്ക്ക് കയറാൻ കഴിഞ്ഞില്ല. കര കയറാൻ കഴിയാതെ മണിക്കൂറുകളോളം ഇരുവരും ചതുപ്പിൽ കിടന്നു. തുടർന്ന് പോലീസ് ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ഫയർഫോഴ്സെത്തി അതി സാഹസികമായാണ് കരയ്ക്കെത്തിച്ചത്. ഇതിനിടയിൽ ഒരാൾ സ്വയം രക്ഷപ്പെട്ടു. ഇയാൾ ബസിൽ കയറി രക്ഷപ്പെട്ടതായാണ് വിവരം.
ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഫയർമാനായ പ്രദീപിന് പരിക്കേറ്റു.കാലിൽ സിറിഞ്ച് തറച്ച് കയറിയാണ് ഇയാൾക്ക് പരിക്കേറ്റത്. എടത്വ പോലീസും ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Comments