ഹിജാബിന്റെ പേരിൽ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾ മുസ്ലീം ലോകരാജ്യങ്ങൾ നെഞ്ചിടിപ്പോടെയാണ് വീക്ഷിക്കുന്നത്. ശരിയത്തും കടുത്ത ഇസ്ലാമിക നിയമങ്ങളും പിന്തുടരുന്ന രാഷ്ട്രങ്ങൾ മതത്തിന്റെ പേരിൽ അടിച്ചേൽപിക്കുന്ന കിരാത നിയമങ്ങളാണ് ഇറാനിൽ ചോദ്യം ചെയ്യപ്പെടുന്നത്. 22 കാരിയായ മഹ്സ അമീനിയുടെ മരണത്തിൽ നിന്ന് തുടങ്ങിയ പ്രതിഷേധം ഇന്ന് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ലിംഗവേർതിരിവിനും എതിരായ ജനകീയ പ്രതിഷേധമായി മാറിക്കഴിഞ്ഞു.
പതിറ്റാണ്ടുകളായി തുടരുന്ന അടിച്ചമർത്തലുകളിൽ നിന്നും മോചിതരാകാനുളള വെമ്പലിലാണ് ഇറാനിലെ സ്ത്രീ സമൂഹം. യുവതികളിൽ നിന്നും വീട്ടമ്മമാരിൽ നിന്നും തുടങ്ങിയ പ്രതിഷേധം ഇന്ന് സ്കൂൾ കുട്ടികൾ വരെ ഏറ്റുപിടിക്കുന്നു. ഹിജാബ് ഊരിയെറിഞ്ഞ് തെരുവുകളിൽ അവർ സ്വാതന്ത്ര്യത്തിന്റെ ശബ്ദമുയർത്തുകയാണ്. വർഷങ്ങൾക്ക് മുൻപ് വലിയ പ്രക്ഷോഭത്തിലൂടെയായിരുന്നു ഇറാൻ മതഭരണകൂടത്തിന് കീഴിലാക്കിയത്. ഈ തെറ്റ് മറ്റൊരു പ്രക്ഷോഭത്തിലൂടെ തിരുത്താനുള്ള ശ്രമത്തിലാണ് ജനങ്ങൾ.
അന്നത്തെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അതി ശക്തമായ പൊതുജന പ്രക്ഷോഭത്തിന് ഇറാൻ വേദിയായത് 2022 സെപ്തംബർ 18 മുതലാണ്. കുടുംബമൊത്ത് ടെഹ്റാനിലേക്ക് പോകുകയായിരുന്ന മഹ്സ അമീനി എന്ന 22 കാരിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് പിടികൂടി. ജയിലിലടക്കപ്പെട്ട മകൾക്കായി കാത്തിരുന്ന മാതാപിതാക്കളുടെ മുൻപിലെത്തിയത് അമീനിയുടെ ചേതനയറ്റ ശരീരം.
മത നിയമങ്ങൾ പാലിക്കാത്തിന്റെ പേരിൽ ഒരുപാട് പേർ പോലീസിന്റെയും ഭരണകൂടത്തിന്റെയും ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെങ്കിലും, മതത്തിന്റെ ചങ്ങലകളാൽ അടിച്ചമർത്തപ്പെട്ട ഇറാനിലെ സ്ത്രീ സമൂഹത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ കാലങ്ങളായുള്ള അവരുടെ വീർപ്പുമുട്ടൽ ഉരുകിയൊലിക്കുന്ന ലാവ പോലെ തെരുവുകളിൽ തിളച്ചുമറിഞ്ഞു. അതിന്റെ ചൂടിൽ വെന്തുരുകിയത് മതത്തിന്റെ മറവിൽ സർവ്വാധികാരങ്ങളും ആഢംബരങ്ങളും അനുഭവിക്കുന്ന ഇറാനിലെ ഭരണകൂടമായിരുന്നു.
ഹിജാബ് ഊരി തെരുവുകളിൽ വലിച്ചെറിഞ്ഞും, മുടിമുറിച്ചും സ്ത്രീകൾ ഭരണകൂടത്തോടും മത നിയമങ്ങളോടുമുള്ള പ്രതിഷേധം അറിയിച്ചു. സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങിയ ജനങ്ങളെ അടിച്ചമർത്താൻ എത്തിയതാകട്ടെ ഇറാൻ ഭരണാധികാരിയായിരുന്ന അയത്തുളള ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാൻ റെവല്യൂഷണറി ഗാർഡാണ്.
മുഷ്ടിയുടെയും തോക്കിന്റെയും കരുത്ത് പട്ടാളം കാണിച്ചെങ്കിലും സ്വാതന്ത്ര്യമില്ലാതെ എന്ത് ജീവിതമെന്ന് ചിന്തിച്ച ജനങ്ങൾ പ്രതിഷേധം തുടർന്നു. ഇതുവരെ നിരവധി പേർക്ക് ജീവൻ നഷ്ടമായി. പ്രതിഷേധ സ്വരങ്ങൾ അടിച്ചമർത്താൻ ആയിരങ്ങൾ തുറുങ്കിലടയ്ക്കപ്പെട്ടു.
യഥാർത്ഥത്തിൽ വിപ്ലവത്തിലൂടെയുണ്ടാക്കിയെടുത്ത മതത്തിന്റെ വേലിക്കെട്ടുകളെ മറ്റൊരു വിപ്ലവത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇറാനിൽ നടക്കുന്നത്. 1936 ൽ വസ്ത്ര ധാരണത്തിൽ ഉൾപ്പെടെ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന രാജ്യമായിരുന്നു ഇറാൻ. അന്ന് രാജ്യം ഭരിച്ചിരുന്നത് പഹ് വലി രാജവംശത്തിലെ റെസാ ഷാ അയിരുന്നു. മത വസ്ത്രങ്ങളായ ഹിജാബും ബുർഖയും ഇഷ്ടമില്ലാതിരുന്ന അദ്ദേഹം ഇത് രണ്ടും രാജ്യത്ത് നിരോധിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിൽ ഏറെ വിപ്ലവകരമായ അദ്ദേഹത്തിന്റെ തീരുമാനം എതിരാളിയായിരുന്ന അയത്തുള്ള റുഹോല്ല ഖമേനിയെ രോഷാകുലനാക്കി. ബുർഖയ്ക്കും ഹിജാബിനുമുള്ള നിരോധനം അദ്ദേഹത്തിന്റെ പിൻഗാമിയായ മുഹമ്മദ് റെസയും തുടർന്നു.
ഇസ്ലാമിക വസ്ത്രധാരണ രീതിയെ പാടെ ഒഴിവാക്കിയുള്ള പഹ്ലി രാജവംശത്തിന്റെ നടപടിയിൽ തീവ്ര ചിന്താഗതിക്കാരിൽ വലിയ എതിർപ്പുളവാക്കിയിരുന്നു. ഇത് മുതലെടുത്ത അയത്തുള്ള റുഹോള ഖൊമേനി 1964 ലാണ് ഇസ്ലാമിക വിപ്ലവത്തിന് തുടക്കം കുറിച്ചത്. അന്നത്തെ സാഹചര്യത്തിൽ ഇറാനിലെ ഭൂരിഭാഗവും രാജ്യത്തെ മതഭരണത്തിന് കീഴിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു. ഇത് ഖൊമേനി മുതലെടുക്കുകയും ചെയ്തു. ഇതിനിടെ 1979 മാർച്ചിൽ ഒരു റഫറണ്ടം നടന്നു. ഇതിൽ 98 ശതമാനം ആളുകളും ഇറാനെ ഇസ്ലാമിക റിപ്പബ്ലിക് ആക്കുന്നതിനെ അനുകൂലിച്ചു. ഇതോടെ ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനായി മാറി.
വിപ്ലവത്തിന് പിന്നാലെ ജനപ്രിയനായ ഖമേനി പുതിയ ഭരണാധികാരിയായി എത്തി. ഇസ്ലാമിക- ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഭരണഘടന രൂപീകരിക്കുകയായിരുന്നു അദ്ദേഹം ചെയ്ത ആദ്യ ജോലി. പിന്നാലെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പല നിയന്ത്രണങ്ങളും ഇറാൻ ജനതയ്ക്ക് മേൽ അടിച്ചേൽപിക്കാൻ തുടങ്ങി. ഹിജാബും ബുർഖയും നിർബന്ധമാക്കി. മതവസ്ത്രം ധരിക്കാത്തവർക്ക് 74 ചാട്ടയടി മുതൽ 16 വർഷം വരെ തടവാണ് ഇറാനിലെ ശിക്ഷ.
പ്രതിഷേധത്തിലൂടെയും പ്രക്ഷോഭത്തിലൂടെയും നേടിയെടുത്തതിനെ തിരസ്കരിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ഇറാൻ ജനത. 2010 -2011 കാലഘട്ടത്തിൽ ടുണീഷ്യയിൽ തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവത്തിന് ശേഷം അറബ് ലോകത്തെയും മുസ്ലീം രാഷ്ട്രങ്ങളെയും ആശങ്കയിലാക്കിയ ജനകീയ പ്രതിഷേധമാണ് ഇന്ന് ഇറാനിൽ നടക്കുന്നത്.
Comments