ജയ്പൂർ: അവസരങ്ങൾ വന്നു ചേരുന്നതിനായി യുവാക്കൾ കാത്തിരിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്ന സച്ചിൻ പൈലറ്റിനെതിരെ ഒളിയമ്പ് തൊടുത്തു വിട്ടിരിക്കുകയാണ് ഗെഹ്ലോട്ട്. കോൺഗ്രസിലെ തർക്കങ്ങൾ മുറുകുമ്പോഴാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ഉപദേശം. യുവ നേതാക്കൾക്ക് സമയമാകുമ്പോൾ അവസരം ലഭിക്കും. യുവത്വം ഒരിക്കലും അനുഭവ സമ്പത്തിന് പകരമാകില്ല എന്നും തങ്ങളുടെ സമയം എത്തുന്നതുവരെ യുവാക്കൾ ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് ഗെഹ്ലോട്ടിന്റെ ഉപദേശം.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ, ആർപിഎൻ സിംഗ്, ജിതിൻ പ്രസാദ തുടങ്ങിയ നേതാക്കളെ അവസരവാദികളെന്ന് അശോക് ഗെഹ്ലോട്ട് വിശേഷിപ്പിച്ചു. ഇവരെല്ലാം തന്നെ ചെറുപ്പത്തിൽ തന്നെ കേന്ദ്രമന്ത്രിമാർ ആയവരാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെയും സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തെയും ചൊല്ലി തർക്കം നിലനിൽക്കെ സച്ചിൻ പൈലറ്റിന്റെ പേരെടെത്തു പറയാതെ ഗെഹ്ലോട്ട് വിമർശനം ഉയർത്തി.
കോൺഗ്രസിൽ തുടരുന്ന യുവ നേതാക്കൾ കഠിനാധ്വാനം ചെയ്യുകയാണ് വേണ്ടത്. സമയമാകുമ്പോൾ കേന്ദ്ര നേതൃത്വം ആവശ്യമുള്ളത് ചെയ്യും. തനിക്കും മറ്റ് നേതാക്കൾക്കും അവസരം നൽകിയത് പോലെ അവർക്കും അവസരം നൽകും. കോൺഗ്രസ് വിട്ടവർ അവസരവാദികളാണ്. അവർക്ക് ചെറുപ്പത്തിൽ തന്നെ കേന്ദ്രമന്ത്രിമാരാകാൻ അവസരം ലഭിച്ചു. കഷ്ടപ്പെടാതെയാണ് അവർക്കത് ലഭിച്ചത്. പാർട്ടി നിരവധി വെല്ലുവിളികൾ നേരിട്ടപ്പോഴും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോഴും ഞങ്ങൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. ഇത് യുവാക്കൾക്കുള്ള സന്ദേശമാണ്. ഒരു ദിവസം നിങ്ങളെ തേടി അവസരങ്ങൾ വരും എന്ന് ഗെഹ്ലോട്ട് പറഞ്ഞു.
Comments