തിരുവനന്തപുരം: തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കെ റെയിലിനെ പുകഴ്ത്തികൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ്. കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കേരള സർക്കാരിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കെ-റെയിൽ വന്നാൽ വേർതിരിവുകൾ മാറുമെന്നും പറഞ്ഞു കൊണ്ടുള്ള പോസ്റ്റ്. തെക്കരാണോ വടക്കരാണോ മികച്ചതെന്ന ചർച്ചയും വാഗ്വാദങ്ങളും കാലങ്ങളായി നടക്കുന്നതാണ്. സോഷ്യൽ മീഡിയ പ്രബലമായതോടെ ചെറിയ ഇടവേളകളിൽ വടക്കൻ നന്മയും തെക്കൻ ക്രൂരതയും കൗണ്ടറുകളും ട്രോളുകളും പൊങ്ങിവരും. എന്തിനേറെ തെക്കന്റെ സാമ്പാറാണോ വടക്കന്റെ സാമ്പാറാണോ മികച്ചതെന്ന് വരെ ആഴ്ചകളോളം സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിട്ടുണ്ട്.
കേരളത്തിലെ 14 ജില്ലകൾക്കും സ്വന്തമായ പ്രയോഗങ്ങളും ഭാഷാശൈലികളും പാചകരീതികളുമുണ്ട്. ജീവിതശൈലിയും വ്യത്യസ്തമായിരിക്കും. ചില നഗരങ്ങളിൽ ജീവിത ചിലവ് കുറവായിരിക്കും. ചിലയിടത്ത് കൂടുതലായിരിക്കും. ഇതൊക്കെവെച്ച് ഒരു ജില്ലക്കാർ മികച്ചതും ഒരു ജില്ലക്കാർ മോശമാണെന്നും ഒരിക്കലും പറയാൻ കഴിയില്ല. വൈവിധ്യങ്ങളാണ് നമ്മളെ വ്യത്യസ്തരാക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ ഓരോ ജില്ലയ്ക്കും അവകാശപ്പെടാനും അഭിമാനിക്കാനും ധാരാളം കാര്യങ്ങളുണ്ട്. ഇതൊക്കെ അറിയണമെങ്കിൽ നമ്മൾ യാത്രചെയ്യണമെന്ന് കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന ഫെയ്സ്ബുക്ക് പേജിൽ പറയുന്നു.
മണിക്കൂറുകൾ ട്രെയിനിലും റോഡിലും ചിലവാക്കി ഓൾ കേരള ടൂർ നടത്താനൊന്നും പലർക്കും താൽപര്യമുണ്ടാകില്ല. സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരിക്കും ചെയ്യുക. സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജീവിത രീതിയെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. തെക്കരും വടക്കരുമെന്നുള്ള വേർതിരിവ് സിൽവർലൈൻ വരുന്നതോടെ ഇല്ലാതാവും. എല്ലാ നാടുകളിലും എല്ലാവർക്കും അതിവേഗം എത്തിച്ചേരാനാകും. വൈവിധ്യങ്ങൾക്കിടയിലും നമ്മൾക്കിടയിലുള്ള ഒത്തൊരുമയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നമ്മളെ വ്യത്യസ്തരാക്കുന്നതെന്ന് പോസ്റ്റിൽ പറയുന്നു. അതേസമയം, ഒത്തുകിട്ടിയ ഗോൾപോസ്റ്റിൽ ഗോളടിക്കാൻ നോക്കേണ്ട എന്നും അതിനിടയിലൂടെ കെ-റെയിൽ പദ്ധതിയെ മഹത്വവൽക്കരിക്കേണ്ട എന്നും ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ജനങ്ങൾ പ്രതികരിക്കുന്നു.
Comments