കൊൽക്കത്ത: വയറിളക്ക രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നിർജ്ജലീകരണത്തിന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട ഒ ആർ എസ് (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) എന്ന ചികിത്സാ രീതി നിർദ്ദേശിച്ച ഡോക്ടർ ദിലീപ് മഹലാനബിസ് (87) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിമിത്തം ചികിത്സയിലായിരുന്നു.
വികസിത രാജ്യങ്ങളിൽ ഉൾപ്പെടെ ശിശുമരണങ്ങളുടെ പ്രധാന കാരണമായ കോളറ അടക്കമുള്ള വയറിളക്ക രോഗങ്ങൾക്ക് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന ചികിത്സാ രീതിയാണ് ഒ ആർ എസ്. വയറിളക്ക രോഗങ്ങൾ മൂലമുള്ള നിർജ്ജലീകരണം തടയാൻ ജലം, ഗ്ലൂക്കോസ്, ലവണങ്ങൾ എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്ത് തയ്യാറാക്കുന്ന ഒ ആർ എസ്, ഏറ്റവും ചിലവ് കുറഞ്ഞ ചികിത്സാ രീതികളിൽ ഒന്ന് കൂടിയാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട വൈദ്യശാസ്ത്ര കണ്ടുപിടുത്തം എന്നാണ് ഒ ആർ എസിനെ ലാൻസെറ്റ് മെഡിക്കൽ ജേണൽ വിശേഷിപ്പിച്ചത്.
1971ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യയിലേക്ക് വലിയ തോതിൽ അഭയാർത്ഥി പ്രവാഹമുണ്ടായപ്പോൾ, അഭയാർത്ഥി ക്യാമ്പുകളിൽ കോളറ ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ പടർന്നു പിടിച്ചു. അന്ന് സർവീസിൽ ഉണ്ടായിരുന്ന ഡോക്ടർ മഹലാനബിസ്, ജലവും ലവണങ്ങളും പഞ്ചസാരയും ഉപ്പും നിർജ്ജലീകരണം തടയാൻ ശരീരത്തെ പ്രാപ്തമാക്കുന്നതായി കണ്ടെത്തി. ഇതാണ് ഒ ആർ എസിന്റെ പിറവിയിലേക്ക് നയിച്ചത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളെ മരണത്തിൽ നിന്നും രക്ഷിച്ച മഹാൻ എന്നാണ് വിവിധ മെഡിക്കൽ ജേണലുകൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
Comments