തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണയുടെ പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു വരെയുള്ള കൊറോണ വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാൽ തന്നെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. എയർപോർട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു കൂട്ടി. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും പുതിയ കൊറോണ വകഭേദം ബാധിച്ചാൽ ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ തന്നെ അവർ കൂടുതൽ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവർത്തകരും അനുബന്ധ രോഗമുള്ളവരും നിർബന്ധമായും കരുതൽ ഡോസ് എടുക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Comments