തിരുവനന്തപുരം: കർഷകരെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയവും നിലപാടും എന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം വെള്ളയറയിൽ നടന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവിന്റെ വിതരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഇതുവരെ നൽകി. കേരളത്തിൽ 36 ലക്ഷത്തോളം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. കിസാന്‍ സമ്മാന്‍ നിധിയും കിസാൻ ക്രഡിറ്റ് കാർഡും മാത്രമല്ല, രാജ്യമെമ്പാടും പതിനായിരം എഫ്പിഒകള്‍ പ്രവർത്തിച്ചു തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ മാത്രം നൂറിലധികം എഫ്പിഒകൾ പ്രവർത്തിക്കുന്നുണ്ട്. കർഷകന് ലോകത്തെവിടെയും സ്വന്തം വിപണി കണ്ടെത്താനാകും കഴിയും വിധം മാറ്റങ്ങളുണ്ടായി. കാർഷിക കയറ്റുമതിയിൽ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
അഗ്രി സ്റ്റാർട്ടപ്പുകൾ വലിയ വിപ്ലവമായി. കർഷകരുടെ സമ്പത്ത് വർദ്ധിപ്പിക്കുക എന്നതിലൂന്നി തന്നെയാണ് എല്ലാ കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതെന്ന് വി.മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, കിസാൻ സമ്മാൻ നിധി വിതരണത്തിന് പുറമേ കേന്ദ്ര രാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 ‘പ്രധാനമന്ത്രി കിസാൻ സമൃദ്ധി’ കേന്ദ്രങ്ങളുടെയും ‘പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന’- ഒരു രാഷ്ട്രം ഒരു വളം പദ്ധതിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. ഭാരത് യൂറിയ ബാഗുകളും നരേന്ദ്രമോദി പുറത്തിറക്കി.
Comments