തിരുവനന്തപുരം: സ്കൂളിൽ വെച്ച് ശീതള പാനീയം കുടിച്ച് അവശനിലയിലായ വിദ്യാർത്ഥി മരിച്ചു. കളിയിക്കാവിള മൊതുകുമ്മൽ സ്വദേശി അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24ന് പരീക്ഷ എഴുതിയ ശേഷം സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയ അശ്വിന് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഉടൻ തന്നെ കളിയിക്കാവിളയിലും പിന്നാലെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു വിദ്യാർത്ഥി നൽകിയ ശീതള പാനീയം കുടിച്ചതോടെയാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയതെന്ന് അശ്വിൻ പറഞ്ഞിരുന്നു. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതോടെ നെയാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പരിശോധനയിൽ ആസിഡ് പോലെയുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുള്ളതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതരുടെ റിപ്പോർട്ടിനെ തുടർന്ന് കളിയിക്കാവിള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മറ്റൊരു വിദ്യാർത്ഥി നൽകിയ ശീതള പാനീയം കുടിച്ചതോടെയാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയതെന്ന് അശ്വിൻ പോലീസിനോടും പറഞ്ഞിരുന്നു. എന്നാൽ ഏത് വിദ്യാർത്ഥിയാണ് അത് നൽകിയതെന്ന് അറിയില്ലെന്നായിരുന്നു കുട്ടിയുടെ മൊഴി. കുട്ടിയെ, രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് ഡയാലിസിസിന് വിധേയനാക്കിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Comments