ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളികൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ട് യുപി സ്വദേശികൾക്ക് ജീവൻ നഷ്ടമായി. കന്നൂജ് നിവാസികളായ മോനിഷ് കുമാർ, രാം സാഗർ എന്നിവരാണ് മരിച്ചത്.
ജമ്മു കശ്മീരിലെ ഷോപ്പിയാനിലായിരുന്നു സംഭവം. ഇന്നലെ രാത്രിയോടെയായിരുന്നു ഇരുവർക്കും നേരെ ആക്രമണം ഉണ്ടായത്. താമസ സ്ഥലത്ത് കിടന്നുറങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയായിരുന്നു ഭീകരർ ഗ്രനേഡ് എറിഞ്ഞത്. പിന്നാലെ ഭീകരർ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അതേസമയം സംഭവത്തിൽ ഭീകരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗാനിയാണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് അന്വേഷണവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ ഭീകരർ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ആക്രമണം ഉണ്ടാകുന്നത്. ചൗധേരി സ്വദേശിയായ പുരൺ കൃഷ്ണ ഭട്ട് ആണ് കൊല്ലപ്പെട്ടത്.
Comments